പത്തനംതിട്ട: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തിങ്കളാഴ്ച രാവിലെ പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നും തുടക്കമാകും. ഹെലികോപ്റ്റർ മാർഗ്ഗം അടൂരിലെത്തുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12.15ന് അടൂർ കെഎസ്ആർടിസി കോർണറിൽ അടൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാറിന്റെ പ്രചരണാർഥം സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുമെന്ന് പത്തനംതിട്ട എംപി ആന്റോ ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടൂരിലെ സമ്മേളനത്തിനുശേഷം റോഡുമാർഗ്ഗം പത്തനംതിട്ടയിലെത്തുന്ന രാഹുൽ ഗാന്ധി, ഉച്ചക്ക് ഒരു മണിക്ക് പത്തനംതിട്ട പഴയ ബസ്റ്റാന്റിൽ സംഘടിപ്പിക്കുന്ന പൊതു യോഗത്തിൽ സംസാരിക്കും. ആറന്മുള, റാന്നി, കോന്നി, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചരണാർഥമാണ് രാഹുൽ പത്തനംതിട്ടയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നത്. തുടർന്ന് പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്നും കോട്ടയത്തെത്തി യുഡിഎഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം പുതുപ്പള്ളി, ഏറ്റുമാനൂർ എന്നിവിടങ്ങളിലേക്ക് പോകും.
പത്തനംതിട്ടയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പര്യടനം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നും ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. വരുന്ന ദിവസങ്ങളിൽ പ്രിയങ്കാഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വിവിധ മണ്ഡലങ്ങളിൽ പര്യടനത്തിനെത്തുമെന്നും എംപി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എഐസിസി സെക്രട്ടറിമാരായ രുദ്രരാജു, സരിത, കെപിസിസി ജനറൽ സെക്രട്ടറി പി മോഹൻ രാജ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ. എ സുരേഷ് കുമാർ, അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, അഡ്വ.അനിൽ തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ എന്നിവരും പങ്കെടുത്തു.






























