കോഴിക്കോട്: സംഘടനാ കാര്യങ്ങളിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.പി.സി.സി അധ്യക്ഷന്റെതാണ് സംഘടനാപരമായ കാര്യങ്ങളില്‍ അവസാന വാക്ക്. താന്‍ പ്രതിപക്ഷ നേതാവ് മാത്രമാണ്. കെ.പി.സി.സി അധ്യക്ഷൻ ചുമതലപ്പെടുത്താതെ സംഘടനാകാര്യത്തെക്കുറിച്ച് പ്രതികരിക്കില്ല. കോണ്‍ഗ്രസ് ശൈലി മാറ്റുകയാണെന്നും കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുകയാണ് ലക്ഷ്യമെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം വിലയിരുത്താതിരുന്നത് തിരിച്ചടിയായി. പരാജയത്തെ പോലെ വിജയവും വിലയിരുത്തണം. ആറു മാസത്തിനുള്ളില്‍ സംഘടനാപരമായ മാറ്റം കോണ്‍ഗ്രസിലുണ്ടാകും. സംഘടനാ തെരഞ്ഞെടുപ്പിനോട് എതിര്‍പ്പില്ല. കേരളത്തില്‍ സംഘടന തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
മരംമുറിയിലെ പ്രതികള്‍ ഒളിവില്‍ താമസിച്ചത് എവിടെയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. പോലീസിന് മേൽ ആഭ്യന്തര വകുപ്പിന് നിയന്ത്രണില്ലാതായിരിക്കുന്നു. തെറ്റ് ചെയ്യുന്ന പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.