തിരുവനന്തപുരം: ധൂർത്തില്ലാതെ ഭരണം തുടങ്ങാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് വി ഡി സതീശൻ നിർദ്ദേശം പൊതുഭരണ വകുപ്പിന് നൽകി. വൻ തുക ചെലവിൽ മോടി പിടിപ്പിക്കേണ്ടെന്നും ചില്ലറ അറ്റകുറ്റപണി മാത്രം മതിയെന്നുമാണ് സതീശന്റെ നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മൊടി പിടിപ്പിക്കേണ്ടെന്ന് സതീശൻ നിർദ്ദേശം നൽകി. പിണറായി വിജനയൻ സര്‍ക്കാരിന്‍റെ പത്ത് വര്‍ഷക്കാലം ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്.
ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫിസ് മുറി. ഒരു കോൺഫറൻസ് ഹാൾ. ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്. മൊത്തം 4.2 ഏക്കറാണ് ക്ലിഫ് ഹൗസ് കോംപൗണ്ട്. എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ഭരണക്കാലത്ത് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്‍റെ അടക്കമുള്ള മോടി പിടിപ്പിക്കല്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.






























