തിരുവനന്തപുരം : നയപ്രഖ്യാപനത്തിൽ സർക്കാർ തെറ്റായ അവകാശവാദം ഉന്നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റായ കാര്യങ്ങൾ ഗവർണറെ കൊണ്ട് വായിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. 52,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോൾ വേറെ കണക്കുകൾ പറയുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു. തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനം. സർക്കാർ പാവങ്ങളെ കബളിപ്പിക്കുന്നു. അർദ്ധ സത്യങ്ങളാണ് നയപ്രഖ്യാപനം. സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി. തകർന്ന് തരിപ്പണമായി നിൽക്കുന്നത് നാല് വർഷ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ രംഗവുമാണ്, ഒരു സർക്കാരിന്റെ പരാജയം വരികൾക്കിടയിലൂടെ മുഴച്ച് നിൽക്കുന്നു.
സജി ചെറിയാനെ മന്ത്രി സഭയിൽ ഇരുത്തിയാണ് നയപ്രഖ്യാപനത്തിൽ മതേതരത്വം പറയുന്നത്. സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ആസൂത്രിതമായി നടത്തുന്ന ഭൂരിപക്ഷ പ്രീണനമാണ് സിപിഐഎം നടത്തുന്നത്. നേരത്തെ മുഖ്യമന്ത്രി ഡൽഹിയിൽ വെച്ച് ഇംഗ്ലീഷിന് പത്രത്തിന് ഇതേ മട്ടിൽ ലഘു വിവരണം കൊടുത്തു. അത് നിഷേധിച്ചു എങ്കിലും കേരളത്തിൽ വന്ന് ചില സമുദായ നേതാക്കളെ കൊണ്ട് പറയിച്ചു. ഇപ്പോൾ സജി ചെറിയാനും പറയുന്നു. ജയിച്ചു വന്നവരുടെ ജാതി നോക്കാനാണ് ഒരു മന്ത്രി പറയുന്നത്. ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാണ് മന്ത്രി നടത്തിയത്. പദവിയിലിരിക്കാൻ മന്ത്രി യോഗ്യനല്ല. പറഞ്ഞിട്ട് എത്ര മണിക്കൂർ ആയി. തിരുത്താൻ പോലും തയ്യാറല്ലെന്നും സതീശൻ വിമർശിച്ചു.






























