തിരുവനന്തപുരം : പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനമെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നല്‍കുന്ന നടപടിയാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങള്‍ റദ്ദാക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്-ശരത്ത് ലാല്‍ വധകേസില്‍ ഒന്നാം പ്രതി പീതാംബരന്റെ ഭാര്യ പി. മഞ്ജുഷ, രണ്ടാം പ്രതി സജി സി. ജോര്‍ജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി കെ.എം. സുരേഷിന്റെ ഭാര്യ എസ്. ബേബി എന്നിവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളികളായി നിയമനം നല്‍കിയത്.
ആറുമാസത്തേക്കാണ് നിയമനം നല്‍കിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് യുഡിഎഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്കും മാര്‍ച്ച് നടത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ വഴിവിട്ട നിയമനം നല്‍കിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. 450 അപേക്ഷകരില്‍ നിന്നും സിപിഎമ്മിന് താല്പര്യമുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് നിയമനം നടത്തിയത് നിയമന പ്രക്രിയ അപഹാസ്യമാക്കിയും ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചുമാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനം.
അക്രമരാഷ്ട്രീയത്തിന് കുട പിടിച്ചു കൊടുക്കുന്നത് കൂടിയാണ് ഈ നിയമനങ്ങള്‍. സിപിഎമ്മിനു വേണ്ടി കൊല നടത്തിയാല്‍ പ്രതികളെയും അവരുടെ കുടുംബത്തെയും പാര്‍ട്ടിയും സര്‍ക്കാരും എന്തുവിലകൊടുത്തും സംരക്ഷിക്കും എന്ന സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നത്. ഇത് കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നല്‍കുന്ന നടപടിയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങള്‍ റദ്ദാക്കണം.