തിരുവനന്തപുരം: ഭരണഘടനയെയും അതിന്റെ ശിൽപ്പികളെയും അപകീർത്തിപ്പെടുത്തിയ മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം എംഎൽഎ സ്ഥാനം കൂടി രാജിവെയ്ക്കുന്നതാണ് ഉചിതമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്നാൽ രാജി വെച്ചപ്പോഴും പ്രസംഗത്തെ അദ്ദേഹം തള്ളിപ്പറയാതെ അതില്‍ ഉറച്ചു നിൽക്കുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയും മുഖ്യമന്ത്രിയും രാജി ആവശ്യപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞതിന്റെ അർഥം ഭരണഘടനയെ തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായം പാർട്ടി അംഗീകരിക്കുന്നു എന്നാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സിപിഎം ദേശീയ, സംസ്ഥാന നേതൃത്വങ്ങളും നിലപാട് വ്യക്തമാക്കണം. ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങൾ ഭരണഘടനയിൽ ഉള്‍പ്പെടുത്തിയതിനെതിരെ സംഘപരിവാറിനും ആർഎസ്എസ് നേതാക്കളും പറഞ്ഞ അതേ കാര്യമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രിയും ആവർത്തിച്ചത്.
ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. ഉത്തരമില്ലാത്തപ്പോഴുള്ള സ്ഥിരം ആയുധമായ മൗനമാണ് മുഖ്യമന്ത്രി ഇപ്പോഴും പ്രയോഗിക്കുന്നത്. ഭരണഘടനയെ അപകീർത്തിപ്പെടുത്തിയതു ക്രിമിനൽ കുറ്റമാണ്. അതിൽ പോലീസ് നടപടിയുമായി മുന്നോട്ടു പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.





























