പറവൂർ: ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഒരു പ്രസ്താവന. രാഷ്ട്രീയ പ്രസ്താവനകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ ലഭിച്ചതും ഈയൊരു റീലിനാണ്. രാഷ്ട്രീയ വിഷയങ്ങളൊന്നുമല്ല ഈ വൈറല്‍ റീലില്‍ പറയുന്നത്. യുവാക്കള്‍ക്കിടയില്‍ എക്കാലവും ചര്‍ച്ചാവിഷയമായ വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള ഒരു വാഗ്ദാനമാണ് ഈ റീല്‍. 49 ലക്ഷത്തോളം പേരാണ് റീല്‍ കണ്ടുകഴിഞ്ഞത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വാഹന മോഡിഫിക്കേഷന് അനുമതി നല്‍കുമെന്നാണ് സതീശന്റെ വാഗ്ദാനം. ‘മോഡിഫിക്കേഷന്‍ നടത്തട്ടെ. ചെറുപ്പക്കാര്‍ക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ. അവര്‍ അത് ഭംഗിയായി കൊണ്ടുനടക്കട്ടെ. ഞങ്ങള്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറഞ്ഞിട്ടുണ്ട്.
അപകടകരമല്ലാത്ത എല്ലാ മോഡിഫിക്കേഷനും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അനുമതി നല്‍കും. പ്രളയസമയത്തൊക്കെ ചെറുപ്പക്കാരായ വാഹന ഉടമകളുടെ ഭാഗത്തുനിന്ന് വലിയ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് അവരെ പിറകെ നടന്ന് ഉപദ്രവിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. അതുകൊണ്ടാണ് യുഡിഎഫ് അത് ഗൗരവകരമായി ആലോചിച്ച് അപകടകരമല്ലാത്ത എല്ലാ മോഡിഫിക്കേഷനുകളും അനുവദിക്കാന്‍ തീരുമാനിച്ചത്’ – സതീശന്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി റീലുകള്‍ വാഹനപ്രേമികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ‘ഇനി സീന്‍ മാറും’ എന്നാണ് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഇട്ടത്. വാഹനത്തിലെ സുരക്ഷിതമായ മാറ്റങ്ങള്‍ (നോണ്‍-ഹസാര്‍ഡസ് മോഡിഫിക്കേഷന്‍) നിയമവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.





























