വെച്ചൂച്ചിറ: വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിനേഷൻ നൽകി തുടങ്ങി. നായ പിടുത്തത്തിൽ പരിശീലനം ലഭിച്ച കുണ്ടറ സ്വദേശിയായ ലിബിന്റെ നേതൃത്വത്തിലാണ് പ്രത്യേക നെറ്റ് ഉപയോഗിച്ച് തെരുവുനായ്ക്കളെ പിടിച്ചത്. വെച്ചൂച്ചിറ മൃഗ ആശുപത്രിയിലെ ഡോ. ആനന്ദിന്റെ നേതൃത്വത്തിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ർമാരായ സുഭാഷ്,രാഹുൽ, അനു, അനുജകുമാർ, ജാസ്മി തുടങ്ങിയവരാണ് വാക്സിൻ കുത്തിവെച്ചത്. താരതമ്യേന തെരുവ് നായ്ക്കളുടെ എണ്ണം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ കുറവാണ് എന്നാണ് കണക്ക്.
രാവിലെ 6.30ന് തുടങ്ങി വൈകിട്ട് 5.30 വരെ പരിതിയിട്ടും 52 നായ്ക്കൾ മാത്രമെ കിട്ടിയുള്ളൂ എന്നതു കൊണ്ട് സൂചിപ്പിക്കുന്നത്. പൊതുഇടങ്ങളായ സ്കൂൾ, മാർക്കറ്റ് ,ബസ് സ്റ്റാന്‍ഡ്, സ്വകാര്യ ഓഡിറ്റോറിയങ്ങളുടെ പരിസരങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയ എല്ലാ ഇടങ്ങളിലും തെരുവുനായ്ക്കളെ പരിതിയിരുന്നു. ഗ്രാമ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ തുക വിനിയോഗിക്കുന്നത്. വളർത്തു നായ്ക്കൾക്കുള്ള വാക്സിൻ ക്യാമ്പുകൾ വാർഡുകളിൽ ഇരുപതാം തീയതി വരെ തുടരും. ഇതുവരെ 125 നായ്ക്കൾക്ക് വാക്സിൻ എടുത്തുവെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വർക്കി, വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമ്മാൻ ടി.കെ. ജയിംസ് എന്നിവർ പറഞ്ഞു.






























