പന്തളം: കേരളത്തിൽ എൽ ഡി എഫ് സർക്കാരിൻ്റെ ഭരണ മികവ് തകർക്കാൻ ആർഎസ്എസ്- എസ് ഡി പി ഐ സംഘടനകൾ ഗൂഡാലോചന നടത്തി സംഘടിതമായി ശ്രമിക്കുകയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വർഗീയതയ്ക്കെതിരെ സി പി എം പന്തളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉത്തരേന്ത്യൻ സംസ്ഥാന മാതൃകയിലുള്ള വർഗീയ കലാപം കേരളത്തിൽ നടത്താൻ കഴിയില്ലന്ന് മനസിലാക്കിയ സംഘപരിവാർ തുടർച്ചയായുള്ള വർഗീയ കൊലപാതകങ്ങൾ വിവിധ ജില്ലകളിൽ നടത്തി കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ബി ജെ പിയും എസ്.ഡി.പി.ഐ യും സംഘപരിവാർ ശക്തികളും കോൺഗ്രസിൻ്റെ മൗനാനുവാദത്തോടെ വർഗീയ ശക്തികളെ കൂട്ടുപിടിച്ച് തേരോട്ടം നടത്തിയിട്ടും ജനങ്ങൾ എൽ ഡി എഫ് സർക്കാരിനെ തോളിലേറ്റിയത് ഇതെല്ലാം തള്ളിക്കളഞ്ഞാണ്. സി പി എമ്മിലും എൽ ഡി എഫിലും ജനങ്ങൾ പുലർത്തുന്ന വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ രണ്ടാം വട്ടവും നേടിയ ആധികാരിക വിജയങ്ങൾ.
വർഗീയത ആളിപ്പടർത്തുന്ന പ്രസംഗങ്ങൾ നടത്തുന്ന രാഷ്ട്രീയ വെറി പിടിച്ച നേതാക്കൻമാരെ നാം കണ്ടു. വർഗീയ സംഘർഷങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള ശ്രമങ്ങൾക്കെതിരെ മാധ്യമങ്ങളും ജാഗ്രത പുലർത്തണമെന്ന് വീണാ ജോർജ് പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കുന്നതിനുള്ള വർഗിയ ശക്തികളെ ചെറുക്കുകയെന്നുള്ളതാണ് സി പി എമ്മിനും പൊതുസമൂഹത്തിനും നിർവ്വഹിക്കാനുള്ളതെന്നും അതിനായി ജനാധിപത്യ ബോധത്തോടെ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ സി പി എം പന്തളം ഏരിയ സെക്രട്ടറി ആർ ജ്യോതികുമാർ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ബി ഹർഷകുമാർ, ജില്ലാ കമ്മറ്റിയംഗം ലസിതാ നായർ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻറ് സജിത് പി ആനന്ദ്, പന്തളം ഏരിയ കമ്മറ്റിയംഗങ്ങളായ ഇ ഫസൽ, വി പി രാജേശ്വരൻ നായർ, വി കെ മുരളി, രാധാ രാമചന്ദ്രൻ , സി കെ രവിശങ്കർ, ബി പ്രദീപ് എന്നിവർ സംസാരിച്ചു.