മുംബൈ: ജൂലൈയിലെ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ആര്‍ബിഐയുടെ ഉയര്‍ന്ന പരിധിക്കും മുകളില്‍. ജൂണില്‍ 4.87 ശതമാനമായിരുന്ന ചില്ലറ പണപ്പെരുപ്പമാണ് കഴിഞ്ഞ മാസം 7.44 എന്ന നിലയിലേക്കെത്തിയത്. പച്ചക്കറികളുടെ പ്രത്യേകിച്ചും തക്കാളിയുടെ വിലവര്‍ധനയാണ് നിരക്കില്‍ ഇത്രയധികം വര്‍ധനയുണ്ടാക്കിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് തിങ്കളാഴ്ചയാണ് കണക്കുകള്‍ പുറത്തുവിട്ടത്. അഞ്ച് മാസത്തിനിടെ ആദ്യമായാണ് ചില്ലറ പണപ്പെരുപ്പം ആര്‍ബിഐയുടെ ഉയര്‍ന്ന പരിധിയായ ആറ് ശതമാനത്തിന് മുകളില്‍ പോകുന്നത്. രണ്ടുമുതല്‍ ആറ് ശതമാനം വരെയാണ് ആര്‍ബിഐയുടെ ചില്ലറ പണപ്പെരുപ്പ നിരക്ക്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് നടത്തിയ 53 സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ സര്‍വേയില്‍, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തെത്തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ പണപ്പെരുപ്പം 6.40 ശതമാനം വരെ ഉയരുമെന്ന് പ്രവചിച്ചിരുന്നു.
ജൂണില്‍ 4.49 ശതമാനമായിരുന്ന ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) കഴിഞ്ഞ മാസമായപ്പോഴേക്കും 11.51 ശതമാനമായി ഉയര്‍ന്നു. ഇന്ത്യന്‍ ഗ്രാമീണ മേഖലയിലെയും നഗരങ്ങളിലെയും പണപ്പെരുപ്പവും ക്രമാതീതമായി കഴിഞ്ഞ മാസം വര്‍ധിച്ചിരുന്നു. ആര്‍ബിഐയുടെ ധനനയ അവലോകനത്തില്‍ ഓഗസ്റ്റിലെ റിപ്പോ നിരക്ക് 6.50 ശതമാനമായി തന്നെ നിലനിര്‍ത്തിയിരുന്നു. അതേസമയം അടുത്ത രണ്ട് മാസത്തിലും പച്ചക്കറി വിലയില്‍ വര്‍ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെയും പച്ചക്കറികളുടെയും വില കുത്തനെ ഉയരാന്‍ കാരണമായിരുന്നു. തക്കാളി പോലുള്ള പച്ചക്കറികളുടെ വില കിലോയ്ക്ക് 200 രൂപയും കടന്ന് കുതിച്ചിരുന്നു.





























