റാന്നി : റാന്നിയിൽ ഭാരവാഹനങ്ങളുടെ മരണപ്പാച്ചിൽ ഇരുചക്ര വാഹന യാത്രികർക്ക് അപകടകെണികളാകുന്നു. റാന്നിയിൽ ഇരുചക്രവാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്.
റാന്നി അങ്ങാടി മാർത്തോമാ ആശുപത്രി പടിയിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകളും പരിക്കേറ്റതാണ് അവസാന സംഭവം. ഇവർ ഇപ്പോൾ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് കോഴഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അക്കൗണ്ട് മരണപ്പെട്ടിരുന്നു.
വിവിധ ക്രഷർ യൂണിറ്റിലേക്കും തിരിച്ചും നിരവധി വാഹനങ്ങളാണ് മരണപ്പാച്ചിൽ നടത്തുന്നത്. നഗരത്തിലെ പ്രധാന പാതകൾക്കെല്ലാം വീതി കുറവായതിനാൽ ടോറസ്, ടിപ്പർ പോലെയുള്ള വാഹനങ്ങൾ വന്നുകഴിഞ്ഞാൽ ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടാണ്. വാഹനങ്ങളുടെ അമിത വേഗതയും റോഡിലെ കുഴികളും അപകട ഭീഷണി ഉയർത്തുന്നുണ്ട്. അതിനാൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.