ബിഎസ് 7 വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാനും യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾ പാലിക്കാനും അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി രാജ്യത്തെ വാഹന നിർമ്മാതാക്കളോട് ആവശ്യപ്പെട്ടത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2025 മുതൽ നടപ്പിലാക്കാൻ പോകുന്ന യൂറോ 7 മാനദണ്ഡങ്ങൾ പാലിക്കാനാണ് വാഹന നിർമ്മാതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചത്. ബിഎസ് 7 മാനദണ്ഡങ്ങളെക്കുറിച്ച് സർക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ നിർമ്മാതാക്കൾ കാത്തിരിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. ബിഎസ് 7 വാഹനങ്ങളുടെ നിർമ്മാണത്തിനായി ഗവേഷണം നടത്താൻ നിങ്ങളുടെ സ്വന്തം തലത്തിൽ നിന്ന് ആരംഭിക്കണമെന്നും ഗഡ്കരി പറഞ്ഞു.
ഈ സാഹചര്യത്തിൽ ബിഎസ് 7 രാജ്യത്തെ വാഹനങ്ങളെയും വാഹന വിപണിയെയും നിർമ്മാതാക്കളെയും ഉടമകളെയുമൊക്കെ എങ്ങനെ ബാധിക്കും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?. നിലവിൽ ഇന്ത്യയിലെ എല്ലാ കാർ നിർമ്മാതാക്കളും നിലവിലെ ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ വിൽക്കുന്നു. ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം അടുത്തിടെയാണ് നടപ്പാക്കിയത്. 2020-ൽ BS4-ൽ നിന്ന് നേരിട്ടായിരുന്നു ബിഎസ്6 ലേക്ക് മാറിയത്. ബിഎസ് മാനദണ്ഡങ്ങൾ പ്രധാനമായും യൂറോ മാനദണ്ഡങ്ങളുടെ പകർപ്പാണ്. ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളുടെ വരവ് ഇന്ത്യൻ വാഹന വിപണിയിൽ വലിയ വിപ്ലവമാണ് സൃഷ്‍ടിച്ചത്. പല പ്രമുഖ ബ്രാൻഡുകളുടെ മോഡൽ നിരയിൽ നിന്നും ഡീസൽ എഞ്ചിനുകൾ ഇല്ലാതായത് ഈ ചട്ടങ്ങളുടെ വരവോടെ ആയിരുന്നു. മാത്രമല്ല ഇതോടെ വാഹന വിലയിലും വൻതോതിൽ വർദ്ധനവ് സംഭവിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് യൂറോ 7 എമിഷൻ മാനദണ്ഡങ്ങൾ നടപ്പാക്കുക. ആദ്യ ഘട്ടം 2025 ലും രണ്ടാം ഘട്ടം 2027 ലും നടപ്പിലാക്കും. 2027 ഓടെ ഇന്ത്യ BS7 ലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ യൂറോ 7 മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ബിഎസ് 7 മാനദണ്ഡങ്ങൾക്കും സർക്കാർ ഉടൻ ഒരു പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കാമെന്ന് കാർ ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.






























