നെട്ടൂർ : കടയ്ക്കു മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നു സൈലൻസറും അനുബന്ധ സാമഗ്രികളും മോഷ്ടിക്കപ്പെടുന്നു. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നെട്ടൂർ പള്ളി ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസങ്ങളിൽ 3 വാഹനങ്ങളിലായിരുന്നു മോഷണം. ഏകദേശം 50,000 രൂപയോളം ചെലവു വരുന്ന സൈലൻസറും സാമഗ്രികളുമാണ് ഓരോ വാഹനങ്ങളിൽ നിന്നു കവർന്നത്. രാത്രി 12നു ശേഷം വൈറ്റില ഭാഗത്തു നിന്ന് ഹെൽമറ്റ് ധരിച്ച് എത്തിയ 2 പേർ ബൈക്ക് മാറ്റി നിർത്തി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തു മാറ്റി സൈലൻസർ കടത്തുന്നതിന്റെ ദൃശ്യങ്ങളാണ് കിട്ടിയത്.
അരൂർ ഭാഗത്തേക്കാണ് പോയത്. ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയെങ്കിലും ആരെയും പിടികൂടാനായില്ല. മേൽപാലം ജംക്‌ഷനു സമീപം പാർക്ക് ചെയ്യുന്ന സൈക്കിൾ മോഷണവും പതിവായിരിക്കുകയാണ്. ഇവിടെ ബൈക്കുകളും കാറുകളും ഉൾപ്പെടെ പാർക്ക് ചെയ്യുന്നതാണ്. പൂട്ടി വെച്ചിരിക്കുന്ന സൈക്കിളുകൾ പോലും മോഷണം പോകുന്ന സാഹചര്യമാണ്.






























