റാന്നി: ഇട്ടിയപ്പാറ ബൈപാസിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള റോഡിന്റെ തകർച്ച മൂലം വാഹനങ്ങള്‍ക്കും കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു. റാന്നിയിൽ വൺവേ സംവിധാനം തുടങ്ങിയപ്പോൾ ബൈപ്പാസ് റോഡിൽ നിന്നും ബസ് സ്റ്റാൻ്റിലേക്ക് കയറുന്നത് എളുപ്പമാക്കുവാൻ നിർമ്മിച്ച റോഡാണ് അന്നു മുതൽ തകർച്ച നേരിടുന്നത്. ബസ് സ്റ്റാൻ്റിലേക്ക് കയറുന്ന റോഡിൻ്റെ ഭൂരിഭാഗവും പഞ്ചായത്ത് വക സ്ഥലമായതിനാൽ പഞ്ചായത്ത് കോൺക്രീറ്റ് ചെയ്തിരുന്നു എന്നാൽ ബാക്കി 50 മീറ്ററോളം ഭാഗം റോഡ്-ശബരിമല ഇടത്താവളത്തിന് ഏറ്റെടുത്ത ഭൂമി ആയതിൽ പഞ്ചായത്തിന് പണി പൂർത്തിയാക്കാൻ സാധിക്കാത്തതാണ് ഈ ഭാഗം തകർന്ന് വലിയകുഴി രൂപപ്പെടാന്‍ കാരണം. മൂന്ന് വർഷങ്ങൾക്ക് മുന്നേ പഴവങ്ങാടി പഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത ഭാഗവും ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. 250 മീറ്ററോളം ദൂരം വരുന്ന റോഡ് പൂർണ്ണമായി തകർന്ന നിലയിലാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഇതു കുറച്ച് കോൺക്രീറ്റ് ചെയ്തിരുന്നു. ഇപ്പോൾ റോഡ് നിറയെ വലിയ കുഴികളാണ്. മഴക്കാലമായതിനാൽ ചളി വെള്ളം നിറഞ്ഞ് കിടക്കുകയാണ്. പഞ്ചായത്ത് ഭരണസമിതി പാറമക്ക് ഇട്ട് കുഴി നികത്തുമായിരുന്നെങ്കിലും ഇപ്പോൾ കുഴികൾ മൂടുവാൻ പോലും പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ല. ശബരിമല ഇടത്താവളത്തിന് ഏറ്റെടുത്ത ഭൂമിയിലൂടെ 50 മീറ്റർ ദൂരത്തിലുള്ള റോഡിൽ നിരത്തിയ പാറമക്കിനകത്തെ ചില ചീളുകല്ലുകൾ മാത്രമാണ് ബാക്കി നില്ക്കുന്നത്. ഇടഭാഗങ്ങളില്‍ കരിങ്കൽ ചീളുകൾ ഉയർന്നു നിൽക്കുന്നതു മൂലം വാഹനങ്ങളുടെ ടയര്‍ തകരാന്‍ കാരണമാകും. റാന്നി വൺവേ സമ്പ്രദായം നിലവിൽ വന്നപ്പോൾ ബസ് സ്റ്റാൻ്റിലെത്തുന്ന ബസുകൾ ഏറെ ദൂരം ടൗണിൽ കൂടി ഓടിയാണ് സ്റ്റാൻ്റില്‍ എത്തുന്നതെന്ന പരാതി ബസ് ഉടമകളും ജീവനക്കാരും ഉന്നയിച്ചപ്പോൾ പകരം വയലിൽ മണ്ണിട്ട് നികത്തി നിർമ്മിച്ച റോഡാണിത്. വയൽ നികത്തിയ താല്കാലിക റോഡായതിനാലാണ് ഇത് കൂടുതൽ തകരാറിലാകാൻ പ്രധാന കാരണം.






























