കോഴിക്കോട് : തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി നടത്തുന്ന വിലയിരുത്തലുകളെക്കുറിച്ചും ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പാർട്ടി പൂർണ്ണമായ ഒരു വിലയിരുത്തലിലേക്ക് എത്തിയിട്ടില്ലെന്നും ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് എളമരം കരീം വ്യക്തമാക്കി. മലപ്പുറം ജില്ലാ രൂപീകരണത്തെ കോൺഗ്രസ് എതിർത്തപ്പോഴും സിപിഎം ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ വെള്ളാപ്പള്ളിയുടെ പ്രസ്താവന വന്നപ്പോൾ പാർട്ടിയുടെ ഭാഗത്തുനിന്നും വേണ്ടത്ര ശക്തമായ പ്രതികരണം ഉണ്ടായില്ലെന്ന ആരോപണം വസ്തുതയാണെന്നും അദ്ദേഹം സമ്മതിച്ചു.
എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ കാര്യങ്ങൾ പൊതുവിൽ ജനങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും വോട്ടിംഗിൽ അത് പ്രതിഫലിക്കാത്തതിന്റെ കാരണങ്ങൾ പാർട്ടി പരിശോധിക്കുകയാണ്. ശത്രുക്കളും മെയിൻ സ്ട്രീം മീഡിയയും നടത്തിയ പ്രചാരവേലകൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം 70-നും 80-നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പാർട്ടിയുടെ പ്രാദേശിക സമിതികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ എന്നും അദ്ദേഹം പറഞ്ഞു.






























