പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പത്തനംതിട്ട വെണ്ണിക്കുളത്തെ കോമളം പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം എങ്ങുമെത്തിയില്ല. പല തവണ പാലത്തിന് പണം അനുവദിച്ചെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടിയുണ്ടായില്ല. പാലം ഇല്ലാതായതോടെ കല്ലൂപ്പാറ പഞ്ചായത്തിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇക്കഴിഞ്ഞ ഒക്ടോബറിലെ മഴയില്‍ കലിതുള്ളിയൊഴുകിയ മണിമലയാറാണ് കോമളം പാലത്തിന്‍റെ ഒരു വശം തകര്‍ത്തെറിഞ്ഞത്.
അപ്രോച്ച് റോഡ് അടക്കം അന്‍പതടിയോളം ദൂരത്തില്‍ തീരം ആറ് കവര്‍ന്നു. പുറമറ്റം കല്ലൂപ്പാറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം. തുരുത്തിക്കാട് അമ്പാട്ടുഭാഗം മാരേട്ടുതോപ്പ് കോമളം കുംഭമല തുടങ്ങിയ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ആളുകളെയാണ് പാലം തകര്‍ന്നത് ബാധിച്ചത്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനും കുട്ടികൾക്ക് സ്കൂളിലേക്കും കോളേജിലേക്കും പോകാനും ഇതോടെ പ്രതിസന്ധിയിലായി.
നിലവില്‍ പത്ത് കിലോമീറ്ററിലധികം ചുറ്റി വേണം വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ലക്ഷ്യ സ്ഥാനങ്ങളിലെത്താന്‍. ചില സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് താത്കാലിക പാലം നിര്‍മ്മിച്ചെങ്കിലും മണിമലയാറ്റിലെ ഒഴുക്കിനെ പ്രതിരോധിക്കാന്‍ കഴിയാതെ വന്നതോടെ അതും തകര്‍ന്നു. കടത്ത് വള്ളം ക്രമീകരിച്ചതും ഫലം കണ്ടില്ല. സൈന്യത്തിന്‍റെ ബെയിലി പാലം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം പൂര്‍ണമായും പൊളിച്ച് നീക്കി പുതിയത് പണിയുന്നതിനെ പറ്റി ആലോചിക്കുകയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.