ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇ.ഡി ഹർജിയിൽ ഡൽഹി ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും. ജാമ്യം താൽക്കാലികമായി തടഞ്ഞ ഡൽഹി ഹൈക്കോടതി നടപടിക്ക് എതിരെ അരവിന്ദ് കെജ്‍രിവാൾ സുപ്രിംകോടതിയും സമീപിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യുകോടതി വിധിക്കെതിരെ ഇ.ഡിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി, തങ്ങളുടെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 45-ാം ാം വകുപ്പിന്‍റെ ലംഘനമാണിതെന്നുമാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്.
മണിക്കൂറുകൾ നീണ്ട വാദപ്രതിവാദത്തിന് ഒടുവിൽ വിധി പറയാനായി കോടതി മാറ്റി വയ്ക്കുകയായിരുന്നു.ഇ.ഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് ഉത്തരവിട്ടേക്കും എന്നാണ് സൂചന. നിലവില്‍ വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്. അതിനിടെ ജാമ്യം താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത കോടതി നടപടിക്കെതിരെ കെജ്‌രിവാൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട് . ഇന്ന് തന്നെ ഹരജി കേൾക്കണമെന്ന് കെജ്‍രിവാളിന്റെ അഭിഭാഷകർ അവധിക്കാല ബെഞ്ചിന് മുൻപാകെ മെൻഷൻ ചെയ്യും.





























