ന്യൂഡൽഹി: അയോദ്ധ്യയ്ക്കു പിന്നാലെ മധുരയിലും മുസ്ലീം പള്ളി പൊളിച്ചു നീക്കണമെന്നാവശ്യവുമായി വിഎച്ച്പി. അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഉറപ്പായ സ്ഥിതിക്ക് കാശിയിലും മഥുരയിലും അവകാശവാദത്തിനൊരുങ്ങി വി.എച്ച്.പി. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദ് ഒഴിപ്പിക്കണമെന്നാണ് വി.എച്ച്.പി.യുടെ ആവശ്യം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന മഥുരയിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന ആവശ്യവും സംഘടന ഉന്നയിക്കുന്നു.
ഹിന്ദു വിശ്വാസത്തിന്റെ പ്രതീകമാണ് കാശി വിശ്വനാഥ ക്ഷേത്രമെന്ന് വി.എച്ച്.പി. സെക്രട്ടറി ജനറൽ മിലിന്ദ് പരന്ദേ പറഞ്ഞു. കാശിക്കുവേണ്ടിയുള്ള അവകാശവാദം ഉപേക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രത്തിന്റെ പരിസരത്തുതന്നെയുള്ള ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ പുരാവസ്തു വകുപ്പിന്റെ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ഞായറാഴ്ച നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യാനാണ് വി.എച്ച്.പി.യുടെ തീരുമാനം.