അഹമ്മദാബാദ് : നർമദ ജില്ലയിലെ ദെഡിയാപാഡയിൽ ഞായറാഴ്ച നടത്താനിരുന്ന ക്രൈസ്തവസമ്മേളനം വിശ്വഹിന്ദു പരിഷത്തിന്റെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു. ആദിവാസികളെ മതംമാറ്റുകയാണ് ലക്ഷ്യമെന്ന പരാതിയിൽ പോലീസ് അന്വേഷണവും ആരംഭിച്ചു.
സമസ്ത ക്രിസ്തി സമാജിന്റെ നേതൃത്വത്തിൽ ആത്മീയ ജാഗൃതിസഭയെന്ന സമ്മേളനം 11-ന് സങ്കാൽ ഗ്രാമത്തിലെ പള്ളിപ്പരിസരത്താണ് നടക്കേണ്ടിയിരുന്നത്. ഇതിനെതിരേ വി.എച്ച്.പി., ബജ്രംഗ് ദൾ, രാഷ്ട്രീയ ആദിവാസി മഞ്ച് എന്നിവർ കളക്ടർക്ക് പരാതി നൽകുകയും ഗ്രാമത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.





























