പത്തനംതിട്ട: യുക്രെയ്നിൽ കുടുങ്ങിയ മലയാളികളടക്കം മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് വിക്ടർ ടി. തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യുദ്ധം തുടരുന്നതിനാൽ മലയാളികൾ അടക്കമുള്ളവര്‍ വലിയ ദുരിതത്തിൽ കഴിയുകയാണ്. നാട്ടിൽ ഉള്ള ബന്ധുകൾ കടുത്ത അശങ്കയിലുമാണ്. പത്തനംതിട്ട ജില്ലയിൽ നിന്നും ഒട്ടനവധി വിദ്യാർത്ഥികളാണ് പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി യുക്രെയ്നിൽ ഉള്ളത്. ലക്ഷങ്ങൾ ബാങ്ക് ലോൺ എടുത്തു പഠിക്കാൻ പോയവർ തുടർപഠനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശങ്കയിലാണ്.
പഠനത്തിനു പോയവരുടെ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും അവിടെ യൂണിവേഴ്സിറ്റികളിൽ ആണ്. വിദ്യാഭ്യാസ വായ്പ എടുത്ത് ഇത്തരം രാജ്യങ്ങളിൽ പഠിക്കാൻ പോയവരുടെ വിദ്യാഭാസ ലോണിനു പലിശ ഇളവ് നൽകാൻ ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നല്കുണമെന്നും വിക്ടര്‍ ടി.തോമസ് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥയിൽ അവിടെ പഠനത്തിനു പോയവരുടെ തുടർപഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ചിന്തിക്കണം. വിദ്യാർഥികളുടെ അക്കാദമിക്ക് ഇയർ നഷ്ടപ്പെടാതെയുള്ള നടപടികളാണ് ആവശ്യം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കു കത്ത് നൽകിയതായി കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനുമായ വിക്ടർ ടി തോമസ് പറഞ്ഞു.





























