കൊച്ചി ; വ്യാജരേഖയുണ്ടാക്കിയ കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ പോലീസിന് കണ്ടെത്താനായില്ല. കേസെടുത്ത ശേഷം ഒമ്പതാം ദിവസവും വിദ്യ ഒളിവില്‍ തന്നെയാണ്. വിദ്യയുടെ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണെന്ന് പോലീസ് പറഞ്ഞു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിദ്യയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നാണ് പോലീസ് പറയുന്നത്. കേസിൽ അട്ടപ്പാടി ഗവൺമെന്റ് കോളജിലെ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വർഗീസിന്റെയും അഭിമുഖം നടത്തിയ പാനലിലെ അംഗങ്ങളുടെയും രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. ഇതിനായി പട്ടാമ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് പോലീസ് തപാലിൽ അപേക്ഷ അയച്ചു. പ്രിൻസിപ്പലും വിദ്യയും ഫോണിൽ സംസാരിച്ചതിന്റെ വിവരങ്ങളും പരിശോധിക്കും.
ഫോൺ കോൾ റെക്കോർഡ് ചെയ്തെന്ന് ആദ്യം പറഞ്ഞ പ്രിൻസിപ്പൽ പിന്നീട് ശബ്ദരേഖ കയ്യിൽ ഇല്ലെന്ന് പറഞ്ഞതായി പോലീസ് അറിയിച്ചു. എന്നാൽ ശബ്ദരേഖയെക്കുറിച്ചു പോലീസ് തന്നോട് ചോദിച്ചിട്ടില്ലെന്നാണ് ലാലി വർഗീസ് പറയുന്നത്. മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്. അഭിമുഖത്തിന് എത്തിയ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ സംശയം തോന്നി മാർച്ച് 2നു തന്നെ പ്രിൻസിപ്പൽ വിദ്യയെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നു ചോദിച്ചിരുന്നു. അല്ലെന്നായിരുന്നു വിദ്യ മറുപടി നൽകിയത്.





























