തിരുവനന്തപുരം: തമ്പാനൂരിൽ പട്ടാപ്പകൽ ബസ് ഇറങ്ങി ജോലി സ്ഥലത്തേക്കു നടന്നു പോയ ഗർഭിണിയെ കടന്നു പിടിച്ചത് ഇതര സംസ്ഥാനക്കാരനെന്ന് പോലീസ്. തമ്പാനൂർ ഓവർ ബ്രിജ് ഭാഗത്തെ പാർക്കിങ് കേന്ദ്രത്തിലെ സിസിടിവി ക്യാമറ ദൃശ്യത്തിൽ നിന്നു പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രം പോലീസിന് ലഭിച്ചു. വെളുത്ത നിറത്തിലുള്ള ഷർട്ടും ചാരനിറത്തിലുള്ള പാന്റും സ്ലിപ്പർ ചെരിപ്പും ധരിച്ച 35 വയസ്സിനും 45നും ഇടയിൽ പ്രായം തോന്നിക്കുന്ന ആളാണ് ദൃശ്യത്തിലുള്ളത്. നഗരത്തിലെ ഒരു വസ്ത്രശാലയിലെ ജീവനക്കാരുടെ യൂണിഫോമിനു സമാനമായ വേഷമാണിത്. ഇയാൾ തമിഴ്നാട് സ്വദേശിയോ ഉത്തരേന്ത്യക്കാരനോ ആകാമെന്ന് തമ്പാനൂർ പോലീസ് പറഞ്ഞു.
40 വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ആളാണ് കടന്നു പിടിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. കൂടാതെ പ്രതി ചെരിപ്പ് ധരിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ദൃശ്യത്തിൽ കാണുന്നത് ചെരിപ്പ് ധരിച്ച ആളാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പ്രതിയുടെ ചിത്രം ഇന്ന് യുവതിയെ കാണിക്കും. യുവതിയെ കടന്നു പിടിക്കുന്നതിനു മുൻപുള്ള ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞത്. അതിക്രമത്തിനു ശേഷം പ്രതി രക്ഷപ്പെട്ട് ഓടുമ്പോൾ ചെരിപ്പ് ഉപേക്ഷിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. പ്രതി അലഞ്ഞു നടക്കുന്ന ആളാണെന്നും പോലീസ് സംശയിക്കുന്നു. തമ്പാനൂർ പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നവരിൽ അധികവും തമിഴ്നാട് സ്വദേശികളാണ്. തമ്പാനൂർ ബസ് ടെർമിനൽ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ 12 ഓളം നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ല.
തമ്പാനൂർ എസ്എച്ച്ഒ പ്രകാശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതിയെ തിരയുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താൻ കമ്മിഷണറുടെ ഓഫിസിൽ ഇന്നലെ കോൺഫറൻസും നടത്തി. റെയിൽവേ സ്റ്റേഷൻ കഴിഞ്ഞുള്ള ഓവർ ബ്രിജ് കയറിയിറങ്ങി നടപ്പാതയിലൂടെ സഞ്ചരിക്കുമ്പോൾ പിന്നാലെയെത്തിയ യുവാവ് യുവതിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. തിങ്കൾ രാവിലെ 11ന് ആയിരുന്നു സംഭവം. അഞ്ചുമാസം ഗർഭിണിയായ നെടുമങ്ങാട് സ്വദേശിക്ക് ആണ് ദുരനുഭവം ഉണ്ടായത്.





























