തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പിനു കണ്ണടച്ചതിന് 3 ഉന്നത ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മിഷണർ ചാർജ് മെമ്മോ (കുറ്റപത്രം) കൈമാറി. അച്ചടക്കനടപടി കൈക്കൊള്ളുന്നതിനു മുൻപ് സ്വന്തം ഭാഗം വിശദീകരിക്കുന്നതിനു വേണ്ടിയാണ് മെമ്മോ നൽകിയത്. കോഴിക്കോട് ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് ജോയിന്റ് കമ്മിഷണർ ശ്രീവത്സല, കാസർകോട് ഡപ്യൂട്ടി കമ്മിഷണർ വി.സചിത്, കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫിസർ കെ.എസ്.സജിനി എന്നിവർക്കാണ് മെമ്മോ നൽകിയത്. നികുതി വെട്ടിപ്പ് നടന്നെന്നു ബോധ്യപ്പെട്ടിട്ടും ഇവർ നോട്ടിസ് അയച്ച് കമ്പനി പ്രതിനിധികളെ വിളിച്ചതല്ലാതെ നികുതി ഇൗടാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നു കണ്ടെത്തിയിരുന്നു.
നികുതി വെട്ടിപ്പ് കണ്ടെത്തുകയും ഇക്കാര്യം കാസർകോട് ഡപ്യൂട്ടി കമ്മിഷണറെ 2025 ഓഗസ്റ്റ് 1ന് കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫിസറായ പി.വി.രത്നാകരൻ കത്തു മുഖേന അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് വലിയ നികുതി വെട്ടിപ്പിനെതിരെ നീങ്ങാൻ ജിഎസ്ടി വകുപ്പിനെ പ്രേരിപ്പിച്ചത്. എന്നാൽ, കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ആന്റോ അഗസ്റ്റിന് ജിഎസ്ടി വകുപ്പ് നോട്ടിസ് അയച്ചതോടെ 2 മന്ത്രിമാരുടെ ഓഫിസിൽ നിന്ന് ഇടപെട്ടു. പിന്നാലെ അന്വേഷണം മരവിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നികുതി വെട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഇന്നലെ കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ വച്ച് പി.വി.രത്നാകരൻ അടക്കം 6 ഉദ്യോഗസ്ഥരിൽനിന്നു മൊഴിയെടുത്തു.
നികുതി വെട്ടിപ്പ് കണ്ടെത്തിയതിന് അഭിനന്ദിക്കേണ്ടതിനു പകരം പ്രതികാര നടപടിയെന്ന നിലയിൽ രത്നാകരനെ തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റുകയായിരുന്നു. സസ്പെൻഡ് ചെയ്യാനും നീക്കമുണ്ടായി. നികുതി വെട്ടിപ്പ്, വെട്ടിപ്പുകാരെ സംരക്ഷിക്കൽ, രാഷ്ട്രീയ സ്വാധീനംചെലുത്തൽ തുടങ്ങിയവയ്ക്ക് ഉദ്യോഗസ്ഥ, രാഷ്ട്രീയ പ്രമുഖരെ അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് എസ്ഐടി നീങ്ങുന്നത്. എന്നാൽ, ആഴത്തിലേക്ക് അന്വേഷണം നീളുന്നത് ഒഴിവാക്കാൻ എൽഡിഎഫ്, യുഡിഎഫ് അനുകൂല സർവീസ് സംഘടനകളിലെ ചിലരും ചില രാഷ്ട്രീയ നേതാക്കളും ശക്തമായി രംഗത്തുണ്ട്. സമ്മർദങ്ങൾക്കു വിധേയരാകാതെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശം. ഇന്നുകൂടി മൊഴികൾ ശേഖരിച്ച ശേഷം നാളെ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്ഐടി ആലോചിക്കുന്നത്.































