എറണാകുളം: യു ഡി എഫ് ഭരിക്കുന്ന എറണാകുളം മാറമ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിൽ വായ്പ്പ തട്ടിപ്പ് നടന്നെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കെ.എം. അബ്ദുൾ അസീസിന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. നിയമന അഴിമതി നടത്തിയ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടറി രാജി വെക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു. വിജിലൻസ് അന്വേഷണത്തിലാണ് മാറമ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിൽ വായ്പ്പ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയത്. ഔദ്യോഗിക സ്ഥാനത്തിരുന്നു കൊണ്ട് തെളിവുകൾ നശിപ്പിക്കുവാനും, സാക്ഷികളെ സ്വാധീനിക്കുവാനും സാധ്യതയുള്ളതിനാൽ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കെ.എം. അബ്ദുൾ അസീസി ഗ്രാമ പഞ്ചായത്ത് അംഗത്വം രാജി വെക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തു.
വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പ് നടത്തിയതിൽ അബ്‌ദുൾ അസീസ് ഉൾപ്പടെ 14 പേർക്കെതിരെയും ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപയുടെ അഴിമതി നടത്തിയതിൽ സെക്രട്ടറി ഉൾപ്പടെ മൂന്ന് പേർക്കേരതിരെയാണ് കേസെടുത്തിട്ടുള്ളത്. വിജിലൻസ് നിർദേശത്തെ തുടർന്ന് സെക്രട്ടറിയെ മാറ്റുന്നതിനായി സംസ്ഥാന സഹകരണ വകുപ്പ് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ബാങ്ക് ഭരണ സമിതി ഉത്തരവ് നടപ്പിലാക്കിയില്ല. ധിക്കാരപരമായ ഭരണ സമിതിയുടെ തീരുമാനത്തിൽ എൽ ഡി എഫ് പ്രതിഷേധിച്ചു.






























