തിരുവനന്തപുരം : ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലൻസ് അന്വേഷണവുമുണ്ടായേക്കും. കൈക്കൂലി നൽകി പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിലാണ് പ്രാഥമിക അന്വേഷണം. കോവളം എസ്എച്ച്ഒയുടെ സാന്നിധ്യത്തിലും കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദീവസമായി എംഎല്‍എ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. പെരുമ്പാവൂരിലെ എംഎല്‍എയുടെ ഓഫീസ് അടഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞ മാസം 28നാണ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. കമ്മിഷണർ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്.





























