തിരുവനന്തപുരം: ട്രാപ്പ് കേസുകളിൽ ഹാട്രിക് അടിച്ച് വിജിലൻസ്. ഭൂമി തരം മാറ്റുന്നതിനായി കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ ഉല്ലാസ് മോൻ കെ.ആർ നെ ഇന്ന് കൈയ്യോടെ പിടികൂടിയതോടെയാണ് ട്രാപ്പ് കേസുകളിൽ വിജിലൻസിന് ഹാട്രിക്ക് നേട്ടത്തിലെത്തിയത്. പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കുന്നതിനായി നൽകിയ അപേക്ഷയിൽ കരംതീർപ്പാക്കി നൽകുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും വേങ്ങൂർ സ്വദേശിയുമായ ജിബി മാത്യു.എം നെ 28 നും കുന്നത്തൂർ ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് 5,000 രൂപ കൈക്കൂലി വാങ്ങിയ ആലപ്പുഴ മാന്നാർ കുട്ടംപേരൂർ-കുന്നത്തൂർ ദുർഗാ ദേവി ക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ്-ഗ്രൂപ്പ് ഓഫീസറും ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയുമായ ശ്രീനിവാസനെ 26 ന് വിജിലൻസ് കൈയ്യോടെ പിടികൂടിയിരുന്നു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ പരാതിക്കാരൻ തന്റെ ഉടമസ്ഥതയിലുള്ള 1.62 ഏക്കർ വസ്തു തരം മാറ്റുന്നതിനായി അപേക്ഷ നൽകിയിരുന്നു.
ഈ അപേക്ഷയിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി വസ്തുവിന്റെ 2017 മുതലുള്ള നികുതി ഒടുക്കുന്നതിനായി പരാതിക്കാരൻ ഒളവണ്ണ വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു. എന്നാൽ വസ്തു ലോൺ ആവശ്യത്തിന് ഈട് വെച്ചിട്ടുള്ളതിനാൽ നികുതി സ്വീകരിക്കുന്നതിന് ചില തടസങ്ങൾ ഉണ്ടെന്ന് വില്ലേജ് ഓഫീസറായ ഉല്ലാസ് മോൻ കെ.ആർ പരാതിക്കാരനോട് പറയുകയും തടസങ്ങൾ പരിഹരിച്ച് നികുതി സ്വീകരിക്കുന്നതിന് സെന്റ് ഒന്നിന് 10,000 രൂപ നിരക്കിൽ ആകെ 16,20,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കൈക്കൂലി തുകയായി എട്ട് ലക്ഷം രൂപ നൽകിയാൽ മതിയെന്നും, ആദ്യ ഗഡുവായി അമ്പതിനായിരം രൂപ നൽകണമെന്നും നേരിട്ട് വിളിച്ച് വരുത്തി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരികയുമായിരുന്നു.
ഇതേത്തുടർന്ന് ഇന്നലെ (29.11.2025) വൈകുന്നേരം 05.15 മണിക്ക് കോഴിക്കോട് വെള്ളിമാട്കുന്ന് എൻ.ജി.ഒ ക്വാട്ടേസിന് സമീപത്ത് വെച്ച് പരാതിക്കാരനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറും എറണാകുളം കോതമംഗലം സ്വദേശിയുമായ ഉല്ലാസ് മോൻ കെ.ആർനെ വിജിലൻസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.





























