ചെന്നൈ: പാർട്ടി ഫണ്ടിലേക്ക് തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനിൽ നിന്നും (ടാസ്മാക്) അനധികൃതമായി പിരിവ് നടത്തുന്നതിനും പാർട്ടി ഫണ്ടിലേക്ക് പണം വകം മാറ്റുന്ന രീതിക്കും തടയിടാൻ കടുത്ത നിലപാടുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഇത്തരം പിരിവുകൾ പാടില്ലെന്നും മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വിജയ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് സർക്കാരിന് ലഭിക്കേണ്ട പണം ഈ രീതിയിൽ വകമാറ്റിയിട്ടുണ്ടോ എന്ന് അന്വേഷണം നടത്താനാണ് വിജയുടെ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.
ടാസ്മാകുകളിൽ നിന്നും മദ്യം വിറ്റ് പ്രതിമാസം ലഭിക്കുന്ന തുകയിൽ 102 കോടിയോളം രൂപ പാർട്ടി ഫണ്ടായി വകമാറ്റുന്നുവെന്ന് മുഖ്യമന്ത്രിയെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം 1,600 കോടി രൂപയെങ്കിലും സംസ്ഥാന ഖജനാവിന് ഇതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് പ്രാഥമിക കണക്ക്. ഇനി ഇത് അനുവദിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇത്തരം പിരുവകൾ കർശനമായി തടയണമെന്ന് വിജയ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിഎംകെ ഭരണകാലത്ത് ടാസ്മാക് ദുരുപയോഗം ചെയ്തത് ഫണ്ട് വകമാറ്റിയത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യന്നു.
ഒരു കേയ്സ് മദ്യത്തിന് 90 രൂപ, ഒരു കേയ്സ് ബിയറിന് 40 രൂപ, ഒരു കേയ്സ് വൈനിന് 20 രൂപ എന്നിങ്ങനെ വിവിധ മന്ത്രിമാരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഫണ്ടിലേക്ക് ഇതുവരെ പാർട്ടി ഫണ്ടായി വകമാറ്റിയിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടാസ്മാക്കിന്റെ ഹോൾസെയിൽ, റീട്ടെയ്ൽ ശൃംഖലകളിൽ നിലനിൽക്കുന്ന അനധികൃത പണപ്പിരിവ് സംവിധാനങ്ങൾ നിർത്തലാക്കാൻ വിജയ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ടിവികെ സർക്കാർ അധികാരമേറ്റയുടനെ സംസ്ഥാനത്തെ 717 ടാസ്മാക് റീട്ടെയ്ൽ കടകൾ പൂട്ടാന്‍ ഉത്തരവിട്ടത് വലിയ കയ്യടി നേടിയ തീരുമാനമായിരുന്നു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്.






























