എറണാകുളം: സംസ്ഥാനത്തെ ലഹരിവ്യാപനം തടയുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായുള്ള പരിശോധനയിൽ വൻ ലഹരിവേട്ട. ആലുവയിൽ പ്രവർത്തനം നിർത്തിയ കമ്പനിവളപ്പിൽ നിന്ന് പത്ത് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി. ഇടുക്കി പീരുമേട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 375 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് കണ്ടെടുത്തു. പെരുമ്പാവൂരടക്കം എറണാകുളം ജില്ലയിലെ വിവിധ നഗരങ്ങളിൽ നടത്തിയ ോവ്യാപക പരിശോധനയിൽ ഒമ്പത് പേരാണ് ഇന്ന് പോലീസ് പിടിയിലായത്. ആലുവ നഗരത്തിലെ പ്രവർത്തനം നിർത്തിയ കമ്പനി വളപ്പിൽ നിന്ന് പത്ത് കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘങ്ങൾ കണ്ടെടുത്തത്. കാത്തായി കോട്ടൺ മിൽ വളപ്പിൽ നിന്നും ആറടി വരെ ഉയരത്തിലുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
ആരാണ് കഞ്ചാവ് ചെടി നട്ടുവളർത്തിയതെന്ന് ഉടൻ അന്വേഷിച്ച് കണ്ടെത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 375 പാക്കറ്റ് നിരോധിത പുകയിലയാണ് ഇടുക്കി പീരുമേട്ടിൽ നിന്ന് ഇന്ന് പിടികൂടിയത്. ഏലപ്പാറ സ്വദേശി ചെങ്കമാക്കൽ അനസ് എന്ന ജെയിംസിനെയാണ് പീരുമേട്ട് പോലീസ് പിടികൂടിയത് .കൂടാതെ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായുള്ള പരിശോധനകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. പെരുമ്പാവൂരിലെ വ്യാപാര സ്ഥാപനങ്ങളിലും ഇതര സംസ്ഥാന താമസകേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ ഒമ്പത് പേരെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് കഞ്ചാവും, ഹെറോയിനും കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.






























