ആറന്മുള : മൂർത്തിട്ട മഹാഗണപതിക്ഷേത്രത്തിലെ വിനായകചതുർഥി-ഗണേശോത്സവ ചടങ്ങുകൾ ആരംഭിച്ചു. ഒന്നാംദിനം രാവിലെ വിനായകചതുർഥി ആഘോഷ സമാരംഭത്തിന് ദേവസ്വം ബോർഡ് മുൻ അസി. കമ്മിഷണർ സി.വി. ശശികുമാർ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്ര മേൽശാന്തി സനൽ കുമാരൻ പോറ്റിയുടെ കാർമികത്വത്തിൽ ഗജപൂജയും ആനയൂട്ടും നടന്നു. ചെറുകോൽ ശിവൻ, പാർവതി, ഓതറ ശിവപാർവതി എന്നി മൂന്ന് ആനകൾ ആനയൂട്ടിൽ പങ്കെടുത്തു. കലാവേദിയിൽ ആറന്മുള ശ്രീവിജയാനന്ദ പീഠം സ്‌കൂളിലെ കുട്ടികളുടെ ഭഗവത്ഗീത പാരായണവും ആറന്മുളയിലെ യുവകലാകാരന്മാർ അവതരിപ്പിക്കുന്ന വാദ്യ തരംഗിണിയും. ഗണേശോത്സവത്തിന്റെ ഭാഗമായി പുന്നംതോട്ടം, തറയിൽമുക്ക്, ഐക്കരമുക്ക്, കച്ചേരിപ്പടി തുടങ്ങിയ കേന്ദ്രങ്ങളിൽ ഗണേശപൂജയുടെ ഭദ്രദീപം തെളിയിക്കൽ ചടങ്ങ് മുൻ ആറന്മുളദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.കെ. ഈശ്വരൻ നമ്പൂതിരി നിർവഹിച്ചു.
രണ്ടാംദിനത്തിൽ കലാവേദിയിൽ തിരുവാറന്മുള കൃഷ്ണാർപ്പണം തിരുവാതിരകളിസംഘം അവതരിപ്പിച്ച തിരുവാതിരകളിയും ചിലങ്ക ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമിയുടെ കീർത്തന മഞ്ജരിയും അരങ്ങേറി. രണ്ട് ദിനവും അന്നദാനവും ഭാഗവതപാരായണവും ഗണേശസഹസ്രനാമ ജപവും ഉണ്ടായിരുന്നു. മൂന്നാംദിനമായ തിങ്കളാഴ്ച വൈകിട്ട് 5.30-ന് നൃത്ത വിനായകി എന്ന വിഷയത്തിൽ ആറന്മുള രാജയോഗ സെന്ററിലെ രാജയോഗിനി ഗീതയുടെ പ്രഭാഷണവും, ഏഴിന് ആറന്മുള നൃത്തശ്രീ നൃത്തസംഗീത വിദ്യാലയം അവതരിപ്പിക്കുന്ന മൃദംഗലയ വിന്യാസവും നടക്കും.
നാലാംദിനമായ 26-ന് വൈകിട്ട് 5.30-ന് കോയിപ്രം തപസ്യ തിരുവാതിരകളിസംഘം അവതരിപ്പിക്കുന്ന തിരുവാതിരകളിയും ഏഴിന് മൂർത്തിട്ട സത്സംഗസഭ അവതരിപ്പിക്കുന്ന നാമസങ്കീർത്തനവും ഉണ്ടായിരിക്കും. തുടർന്നുള്ള എല്ലാദിവസവും രാവിലെ ഏഴിന് ഗണേശ സഹസ്രനാമജപം, എട്ടിന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12-ന് അന്നദാനം, വിനായകചതുർഥി ദിവസമായ 27-ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 5.30-ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 9.30-ന് ഗണേശസഹസ്രനാമജപം, 11-ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12-ന് ഗണപതിപ്രാതൽ, വൈകിട്ട് 4.30-ന് ഗണേശ ഘോഷയാത്ര, വൈകിട്ട് ആറിന് കുമാരി നയന അനിലിന്റെ അഷ്ടപദിലയം, ഏഴിന് മേലുകര ശ്രീ ഷണ്മുഖ ഭജൻസ് അവതരിപ്പിക്കുന്ന ഭജൻസ് എന്നിവ നടക്കും. ഗണേശോത്സവത്തിന്റെ ഭാഗമായി 27-ന് വൈകിട്ട് നാലിന് ഗണേശഘോഷയാത്രയും ആറിന് വിഗ്രഹനിമജ്ജനവും നടക്കുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.






























