സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയറിനു നേരിടേണ്ടി വന്ന വൻശീയ അധിക്ഷേപത്തിൽ നിലപാടുമായി കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ. വിനിഷ്യസ് നിങ്ങൾ തനിച്ചല്ല, ഫുട്ബോളിനെ സ്നേഹിക്കുന്നവർ ഒപ്പമുണ്ടെന്ന് തുടങ്ങുന്ന പോസ്റ്റിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. അവസാന ശ്വാസം വരെ വംശീയതക്ക് എതിരെ പോരാടുമെന്നു സാമൂഹിക മാധ്യമത്തിൽ കുറിച്ച വിനിഷ്യസിനെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. വിനിഷ്യസിനെ പോലെ പ്രതിഭയുള്ള താരത്തിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരക്കാരനായ കറുത്ത വംശജനെ അവസ്ഥയെന്തെന്ന് അദ്ദേഹം ചോദിച്ചു. നിറത്തിന്റെയും വംശത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം വിഷയത്തിൽ മുഴുവൻ ഫുട്‌ബോൾ ആരാധകരും ഒന്നിച്ചു നിൽക്കണം എന്നും അറിയിച്ചു.
പോസ്റ്റിന്റെ പൂർണരൂപം :
വിനിഷ്യസ് നിങ്ങൾ തനിച്ചല്ല; ഫുട്ബോളിനെ സ്‌നേഹിക്കുന്നവർ ഒപ്പമുണ്ട്
ഫുട്‌ബോൾ ഏറ്റവും പ്രിയപ്പെട്ട കളിയാണ്. ഫുട്‌ബോൾ താരങ്ങളോട് ബഹുമാനവും ആരാധനയുമാണ് മനസ്സിലുള്ളത്. ലോകത്തെ ഏറ്റവും മഹത്തായ കായികവിനോദമെന്ന ബഹുമതി ഫുട്‌ബോളിന് ലഭിച്ചത് വെറുതെയല്ല. ഒരു തുകൽപ്പന്ത് ലോകം കീഴടക്കിയത് ആ കളിയുടെ ജനകീയത കൊണ്ടാണ്. കൂട്ടായ്മയുടെ പ്രതീകവും എല്ലാവരെയും ഒന്നായി കാണാൻ പഠിപ്പിക്കുകയും ചെയ്യുന്ന കളിയാണത്. കളിക്കളത്തിൽ നിറമോ ജാതിയോ പണമോ ഒന്നും വിഷയമല്ല. ഒരു പന്തിനൊപ്പം ചലിക്കുന്ന 22 പേർ. അവിടെ ജീവിതത്തിലെ സർവ ഭാവങ്ങളും വികാരങ്ങളും ദൃശ്യമാകും. ആഹ്ളാദത്തിന്റെ ഉന്മത്താവസ്ഥയും കണ്ണീർപ്രവാഹവും ഒരുപോലെ കാണാം.
ഇതെല്ലാമായിരിക്കെ, നെറികെട്ട ചില വാർത്തകൾ ഫുട്‌ബോൾ ലോകത്തു നിന്ന് വന്നു കൊണ്ടിരിക്കുകയാണ്. ബ്രസീൽ താരം വിനിഷ്യസ് ജൂനിയർ നിരന്തരം വംശീയാധിക്ഷേപത്തിന് ഇരയായി കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സ്‌പാനിഷ് ലീഗ് മത്സരത്തിനിടെ വംശീയാധിക്ഷേപം എല്ലാ അതിരുകളും ലംഘിച്ചു. എന്നാൽ, അതിലൊന്നും അയാൾ തളർന്നില്ല. അവസാന ശ്വാസം വരെ വംശീയതക്കെയിരെ പോരാടുമെന്ന് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. വിനിഷ്യസ്, നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു.