കണ്ണൂർ : പകൽ വീട്ടിൽക്കയറി അക്രമം നടത്തിയ സംഘം യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി. ഒഴിഞ്ഞ ഫ്ലാറ്റിൽ 18 മണിക്കൂറോളം തടവിൽ പാർപ്പിച്ച് മർദിച്ചശേഷം പിറ്റേന്ന് വിട്ടയച്ചു. കല്യാശ്ശേരി സെൻട്രൽ സ്കൂളിന് സമീപം ഫഹദ് മഹലിൽ നായക്കൻ സുബൈറിന്റെ മകൻ ഫഹദി(22)നെയാണ് തട്ടിക്കൊണ്ടുപോയത്.
സംഭവത്തെക്കുറിച്ച് കണ്ണപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഞായറാഴ്ച രാത്രിയാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബെൻസ്കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയ യുവാവിനെ തിങ്കളാഴ്ച വൈകുന്നേരം ആറോടെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റിവിടുകയായിരുന്നു.
റോഡിൽ അവശനായിക്കിടന്ന ഇയാളെ നാട്ടുകാരിൽ ചിലരാണ് വീട്ടിലെത്തിച്ചത്. ശരീരമാസകലം മർദനമേറ്റ പരിക്കുള്ളതായി ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച സുബൈറിന്റെ വീട്ടിൽ ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. മകനുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് ഇവരെത്തിയത്.
വാക്ക് തർക്കത്തെത്തുടർന്ന് സംഘം വീടിന്റെ ജനൽച്ചില്ലുകളും സി.സി.ടി.വി.യും തകർത്തു. സംഭവമറിഞ്ഞെത്തിയ സുബൈറിനെ മർദിക്കുകയും ചെയ്തു. മകനുമായി പരിചയമുള്ള കീച്ചേരി സ്വദേശികളായ രണ്ടുപേരുൾപ്പെടെ കണ്ടാലറിയാവുന്ന ആറുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സുബൈർ പറയുന്നു.
വീട്ടിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്കും സ്കൂട്ടറും ഇവർ കൊണ്ടുപോയി. ബൈക്ക് തിരിച്ചുതരാമെന്ന് പറഞ്ഞ് രാത്രി ഫഹദിനെ വിളിച്ച് കല്യാശ്ശേരി സൗത്ത് യു.പി. സ്കൂളിനുസമീപം പ്രതികൾ കാത്തുനിന്നു. അവിടെയെത്തിയപ്പോഴാണ് ബലമായി തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ കയറ്റിക്കൊണ്ടുപോയത്.
തളിപ്പറമ്പിലെ ഒഴിഞ്ഞ ഫ്ലാറ്റിലെത്തിച്ചശേഷം മർദിക്കുകയായിരുന്നു. ഭക്ഷണമോ വെള്ളമോ കൊടുത്തില്ല. ഫഹദിനെ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.