ന്യൂഡൽഹി : പോക്സോ കേസുകളിൽ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജി പുഷ്പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ അഡീഷണൽ ജഡ്ജി കാലാവധി പൂർത്തിയാകുന്ന അടുത്ത ഫെബ്രുവരിയിൽ ജസ്റ്റിസ് പുഷ്പയ്ക്ക് ജില്ലാ ജഡ്ജിയായി മടങ്ങേണ്ടി വരും. ചർമത്തിൽ നേരിട്ട് സ്പർശിക്കാതെ ശരീരത്തിൽ മോശം രീതിയിൽ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നതടക്കം ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല പുറപ്പെടുവിച്ച പോക്സോ കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പെൺകുട്ടിയുടെ കൈകളിൽ പിടിച്ചാലും പ്രതി പാന്റ്സിന്റെ സിപ് തുറന്നാലും പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്നടക്കം ജസ്റ്റിസ് ഗനേഡിവാല പുറപ്പെടുവിച്ച പല വിധികളും വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥിരം ജഡ്ജിയാക്കാനായി കേന്ദ്ര സർക്കാരിനയച്ച ശുപാർശ സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ വർഷം തിരിച്ച് വിളിച്ചിരുന്നു.
തുടർന്ന് അഡീഷണൽ ജഡ്ജിയായി രണ്ട് വർഷം കൂടി കാലാവധി നീട്ടി നൽകാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിൽ ഉള്ള കൊളീജിയം ശുപാർശ ചെയ്തിരുന്നു. എന്നാൽ കാലാവധി ഒരു വർഷം മാത്രമേ കേന്ദ്ര സർക്കാർ നീട്ടി നൽകിയിരുന്നുള്ളു. ഈ കാലാവധി അടുത്ത വർഷം ഫെബ്രുവരിയിൽ അവസാനിക്കും. 2007 ലാണ് ജില്ലാ ജഡ്ജിയായി പുഷ്പ വി ഗനേഡിവാല നിയമിതയാകുന്നത്. മുംബൈയിലെ സിറ്റി സിവിൽ കോടതിയിലും, നാഗ്പൂരിലെ ജില്ലാ കുടുംബ കോടതിയിലും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് നാഗ്പൂരിലെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയായി നിയമിതയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാല ബോംബെ ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറലായിട്ടും പ്രവർത്തിച്ചിട്ടുണ്ട്.





























