മഹാരാഷ്ട്ര : “കൈയൂക്കുള്ളവൻ കാര്യക്കാരൻ” എന്ന അവസ്ഥയിലേക്ക് വഴിമാറുന്ന സന്ദർഭങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരമൊരു സന്ദർഭത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പൂനെയിലെ ഷിരൂർ താലൂക്കിലെ കരേഗാവ് ഗ്രാമത്തിലെ ഒരു സ്വീറ്റ് ഷോപ്പിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സ്വീറ്റ് ഷോപ്പിൽ രണ്ട് പേർ ചേർന്ന് പലഹാരങ്ങൾ എടുത്ത് വയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരാൾ ഒരു പെട്ടിയിലേക്ക് സമ്മൂസ എടുത്ത് വയ്ക്കുമ്പോൾ മറ്റേയാൾ മറ്റ് ചില സാധനങ്ങൾ അടുക്കി വയ്ക്കുന്നു. ഇതിനിടെ രണ്ട് പേർ വന്ന് സമ്മൂസ വയ്ക്കുന്ന ആളോട് എന്തോ ചോദിക്കുന്നത് കേൾക്കാം.
പിന്നാലെ കാണുന്നത് അയാൾ ക്രൂരമായ രീതിയിൽ അടിക്കുന്നതാണ്. ഇതിനിടെ മറ്റൊരു യുവാവും അടിക്കാൻ കൂടുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ അടി കൊണ്ട് കടയിലെ ജീവനക്കാരൻ താഴെ വീഴുന്നു. ഈ സമയം ഇരുവരും ചേർന്ന് മാറി മാറി തലയ്ക്കും വയറ്റിലും നടുവിനും ശക്തിയായി ചവിട്ടുന്നത് കാണാം. ഏതാനും മിനിറ്റുകളോളും ഈ പ്രവർത്തി തുടരുന്നു. എന്നാൽ കടയിലുണ്ടായിരുന്ന ആരും അവരെ തടയാനോ ജീവനക്കാരനെ സംരക്ഷിക്കാനോ തയ്യാറാകുന്നില്ലെന്നും കാണാം. ഇതിനിടെ വേദന കൊണ്ട് പുളഞ്ഞ് ജീവനക്കാരൻ കരഞ്ഞ് നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.






























