ലോകം മുഴുവൻ ചൈനയുടെ കാന്തങ്ങൾക്കായി ക്യൂ നിൽക്കുമ്പോൾ, വെറും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബെംഗളൂരുവിലെ വിമാഗ് ലാബ്സ് ഒരു വിസ്മയം തീർത്തിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയമായ മോട്ടോറിന് ഇനി കാന്തങ്ങൾ വേണ്ട. 87,600 മണിക്കൂർ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത വെർച്വൽ മാഗ്നറ്റ് സിൻക്രണസ് മോട്ടോർ. ഒരു വരി കോഡിലൂടെ മോട്ടോർ നിയന്ത്രിക്കുന്ന ഈ വിദ്യ ലോകത്തെ വമ്പൻ വാഹന നിർമ്മാതാക്കളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ചെലവേറിയ ചൈനീസ് ധാതുക്കൾ ഒഴിവാക്കി, വെറും കോപ്പർ കോയിലുകളും സ്റ്റീലും ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ മോട്ടോർ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണച്ചെലവ് പകുതിയാക്കും. പരീക്ഷണം പൂർത്തിയാക്കി ഈ വർഷം തന്നെ ഈ മോട്ടോറുകൾ നിരത്തിലിറങ്ങാൻ തയ്യാറെടുക്കുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാഗ് ലാബ്സ്, ഇലക്ട്രിക് വാഹന (EV) മേഖലയിൽ ലോകം ഉറ്റുനോക്കുന്ന ഒരു വലിയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്.
ചൈനയുടെ കുത്തകയായ അപൂർവ്വ ധാതുക്കളും കാന്തങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന വെർച്വൽ മാഗ്നറ്റ് സിൻക്രണസ് മോട്ടോർ ഇവർ വികസിപ്പിച്ചെടുത്തു. സോഫ്റ്റ്‌വെയറിന്റെയും പവർ ഇലക്ട്രോണിക്സിന്റെയും കരുത്തിൽ പ്രവർത്തിക്കുന്ന ഈ മോട്ടോർ, ചൈനയുടെ വിതരണ ശൃംഖലയെ ആശ്രയിക്കാതെ തന്നെ മികച്ച പെർഫോമൻസ് നൽകാൻ പ്രാപ്തമാണ്. ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങൾക്ക് വലിയ കരുത്തേകുന്ന ഈ കണ്ടുപിടുത്തം വരും കാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാനും സഹായിച്ചേക്കാം. മോട്ടോറിന്റെ കോർ ആർക്കിടെക്ചറിനായി ഇതിനകം 5 ഇന്ത്യൻ പേറ്റന്റുകൾ കമ്പനി സ്വന്തമാക്കി കഴിഞ്ഞു. 87,600 എഞ്ചിനീയറിംഗ് മണിക്കൂറുകൾ കഠിനമായ ഗവേഷണത്തിലൂടെയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പ്രമുഖ ഇൻവെസ്റ്ററായ Accel ഉൾപ്പെടെയുള്ളവരിൽ നിന്ന് ഏകദേശം 43 കോടി രൂപ സമാഹരിച്ചു. നിർമ്മാണ പങ്കാളിത്തം ജൻഡമാർക്ക് എന്ന കമ്പനിയുമായി ചേർന്ന് മോട്ടോർ ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള കരാറുകളിൽ ഒപ്പിട്ടു. വാഹനങ്ങൾക്ക് പുറമെ പ്രതിരോധ മേഖല (Defence), റോബോട്ടിക്സ്, വ്യാവസായിക യന്ത്രങ്ങൾ എന്നിവയിലും ഈ മോട്ടോർ ഉപയോഗിക്കാൻ സാധിക്കും!






























