കണ്ണൂര്‍: പാനൂരിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് അഞ്ച് വര്‍ഷത്തെ പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പകയിലെന്ന് പ്രതി ശ്യാംജിത്ത്. ആറു മാസം മുമ്പ് വിഷ്ണുപ്രിയ അകന്നു മറ്റൊരാളുമായി അടുപ്പത്തിലായി. ഇതറിഞ്ഞതോടെ കൊല്ലണമെന്ന് ഉറപ്പിക്കുകയായിരുന്നു. ഇതിനായി കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്ന് ചുറ്റിക വാങ്ങിയാണ് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. വീടിന്റെ പിന്‍വശത്തെ ഗ്രില്‍ തുറന്ന് മുറിയിലെത്തിയ ശേഷം വിഷ്ണുപ്രിയയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. ബോധരഹിതയായതോടെ കഴുത്തറുത്ത് കൊന്നെന്നാണ് പ്രതിയുടെ മൊഴി. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയായ ശ്യാംജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. ഇയാളെ കണ്ടതോടെ ഉച്ചത്തില്‍ പേര് വിളിച്ച വിഷ്ണുപ്രിയ സുഹൃത്തിന് ഇയാളെ ഫോണിലൂടെ കാട്ടി. പിന്നാലെ പ്രതി ആക്രമിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് സുഹൃത്ത് മറ്റ് സുഹൃത്തുക്കള്‍ വഴി വീട്ടിലറിയിക്കുകയായിരുന്നു. പോലീസില്‍ വിവരമറിയിച്ചതോടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വീടിനു സമീപം മുഖംമൂടിയും തൊപ്പിയും ധരിച്ചയാളെ കണ്ടുവെന്ന് അയല്‍വാസികളും പറഞ്ഞു. ഇതിനിടെയാണ് പ്രതിയെ പിടികൂടുന്നത്.
പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീടിനകത്ത് കണ്ടെത്തിയത്. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.





























