എടത്വ: തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുള ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കുട്ടനാട് എം.എൽ എയ്ക്കും നിവേദനം നല്കി. തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. ഹരിപ്പാട് ഭാഗത്തു നിന്നുള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമേ ഗേറ്റ് തുറക്കുകയുള്ളു.
കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഈ വഴി രാവിലെ 5.30 മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്. ആലപ്പുഴ ഡിപ്പോയിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ – തിരുവല്ല. അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്. അഗ്നിരക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപ്പെടുന്നു. പുറക്കാട് സ്മ്യതി വനത്തിലെ പുൽത്തകിടിക്കും വൈദ്യുതി പോസ്റ്റിനും തീ പിടിച്ചപ്പോൾ അഗ്നിരക്ഷാ വാഹനത്തിന് 20 മിനിട്ടോളം കുരുക്കിൽ കിടക്കേണ്ടി വന്നു.
മുമ്പ് തകഴി റെയില്‍വേ ഗേറ്റില്‍ വലിയ ക്രെയിനുമായി എത്തിയ ലോറി റെയില്‍വേ ക്രോസ് ബാറിലിടിച്ചതിനെ തുടര്‍ന്ന് തകഴിയില്‍ ദീർഘസമയം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ക്രോസ്ബാറിനേക്കാള്‍ ക്രെയിന് പൊക്കമുണ്ടായതിനാല്‍ ബാറിലുടക്കുകയായിരുന്നു. ക്രെയിനും ലോറിയും മാറ്റാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അമ്പലപ്പുഴ – തിരുവല്ലാ റോഡില്‍ വൈകുന്നേരം 7.30 ഓടെ വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം വാഹനം മാറ്റിയതോടെയാണ് ഗതാഗത തടസ്സം നീങ്ങിയത്.
ആലപ്പുഴ – ചങ്ങനാശ്ശേരി റോഡില്‍ നവീകരണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഹെവി വാഹനങ്ങളും ദീര്‍ഘദൂര സ്വകാര്യ വാഹനങ്ങളും അമ്പലപ്പുഴ – തിരുവല്ല റോഡിലൂടെയാണ് അധികവും സര്‍വ്വീസ് നടത്തുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും ഗതാഗകുരുക്കിൽ പെടുന്നത് നിത്യസംഭവമാണ്. ഈ കാരണങ്ങൾ എല്ലാം വ്യക്തമാക്കിയാണ് തകഴിയിൽ മേൽപാലം വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന് ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.































