കൊല്ലം : ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയും ഭർത്താവ് കിരണും തമ്മിൽ തിങ്കളാഴ്ച്ച പുലർച്ചെവരെ വഴക്കുണ്ടായിരുന്നുവെന്ന് സമ്മതിച്ച് കിരണിന്റെ മാതാപിതാക്കൾ. വിസ്മയയുടെ മൊബൈൽ ഫോൺ അവൾക്ക് നൽകാൻ കിരൺ വിസമ്മതിച്ചു. വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട വിസ്മയയോട് പിറ്റേദിവസം പോകാമെന്ന് പറഞ്ഞ് ഞങ്ങൾ (മാതാപിതാക്കൾ) സമാധാനിപ്പിച്ചു.
പ്രശ്നം പരിഹരിച്ച് ഞങ്ങൾ വീടിന്റെ താഴേ നിലയിലേക്ക് തിരിച്ച് വന്നു. കുറച്ച് സമയം കഴിഞ്ഞ് ബഹളം കേട്ട് വീണ്ടും മുകളിൽ ചെന്നപ്പോൾ വിസ്മയയെ നിലത്തു കിടത്തി കിരൺ പ്രഥമ ശുശ്രൂഷ നൽകുന്നതാണ് കണ്ടത്. 3.45 ഓടെ ആശുപത്രിയിൽ എത്തിച്ചു. അവിടെയെത്തി 5 മിനിട്ട് കഴിഞ്ഞാണ് മരിച്ച വിവരം അറിഞ്ഞത്. ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ വിസ്മയ ബോധരഹിതയായിരുന്നുവെന്നും കിരണിന്റെ മാതാപിതാക്കൾ പറഞ്ഞു.
കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.