തിരുവനന്തപുരം: വിഴിഞ്ഞം ഒരു ചെറിയ മീനല്ലെന്ന് ബിജെപി നേതാവ് ഷോണ്‍ ജോർജ്. അദാനി പോർട്സിന്‍റെ ഓഹരികളിൽ 25 ശതമാനത്തിലധികം മറ്റൊരാൾക്ക് കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. അതുകൊണ്ട് ഇപ്പോൾ നടന്നിരിക്കുന്ന ഓഹരി കൈമാറ്റമോ ഇടപാടുകളോ സർക്കാർ അനുമതിക്ക് വിധേയമാണെന്നത് വ്യക്തമാണെന്ന് ഷോണ്‍ ജോർജ് പറയുന്നു. 2015ൽ ഉമ്മൻചാണ്ടി സർക്കാർ സംസ്ഥാന താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കാതെ ഒപ്പുവെച്ച കരാർ പുനഃപരിശോധിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന് ഷോണ്‍ ജോർജ് പറയുന്നു. കരാറിലെ പല വ്യവസ്ഥകളും ഏകപക്ഷീയമായി സ്വകാര്യ കമ്പനിക്ക് അനുകൂലമായ രീതിയിലാണ് രൂപപ്പെടുത്തിയതെന്ന് ഷോണ്‍ ജോർജ് അഭിപ്രായപ്പെട്ടു.
എന്നാൽ ഇന്ന് പദ്ധതി വിജയകരമാണെന്ന് തെളിഞ്ഞു കഴിഞ്ഞതിനാൽ സർക്കാർ ഈ അവസരം ഉപയോഗപ്പെടുത്തി സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ കരാർ പുതുക്കണം. ഇതാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അവസരം. ആത്മാർത്ഥതയുണ്ടെങ്കിൽ ഈ അവസരം ഉപയോഗപ്പെടുത്തി സംസ്ഥാന താൽപര്യങ്ങൾ മുൻനിർത്തി കരാർ പുതുക്കണം. തുറമുഖം, നിയമം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നതിന്‍റെ ഉദ്ദേശ്യം സദുദ്ദേശപരമാണെങ്കിൽ അത് സ്വാഗതാർഹമാണ്. മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടെങ്കിൽ, മുൻ മുഖ്യമന്ത്രിയുടെ അനുഭവം മറക്കാതിരിക്കുന്നത് നല്ലതാണെന്നും ഷോണ്‍ ജോർജ് കുറിച്ചു.






























