തിരുവനന്തപുരം: യുഡിഎഫ് യോഗം ചേരാനിരിക്കെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി മുന്നണിയിൽ തർക്കം. എം.കെ. മുനീറിനായി മുസ്ലിം ലീഗും, പി ജെ ജോസഫിനായി കേരള കോൺഗ്രസുമാണ് രംഗത്തുള്ളത്. എന്നാൽ ലീഗിൻറെ സമ്മർദ്ദത്തിന് കോൺഗ്രസ് കീഴ്പ്പെടാനാണ് സാധ്യത. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം മത്സരംഗത്ത് നിന്നും മാറിനിന്ന് രണ്ട് പ്രമുഖരാണ് ഡോക്ടർ എം കെ മുനീറും, പിജെ ജോസഫും.യുഡിഎഫ് അധികാരത്തിൽ വന്ന സാഹചര്യത്തിൽ രണ്ടുപേരും ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനമാണ്ലക്ഷ്യമിടുന്നത്. ഔദ്യോഗിക വാഹനവും, സ്റ്റാഫുകളും , മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതാണ് ഈ ആഗ്രഹത്തിന് പിന്നിൽ.
ഇരു പാർട്ടികളും ഒരു സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ യുഡിഎഫ് യോഗം നിർണായകമാവും. ചെയർമാൻ സ്ഥാനം ആർക്കു നൽകുമെന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി മുഖ്യമന്ത്രി നൽകിയില്ല. ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി ചെയർമാൻ സ്ഥാനം മുനിറിന് ലഭിക്കാനാണ് കൂടുതൽ സാധ്യത. രണ്ടാം മന്ത്രിസ്ഥാനം ലഭിക്കാത്ത സാഹചര്യത്തിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പിജെ ജോസഫിന് നൽകണമെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്.
എന്നാൽ ഇത് കോൺഗ്രസ് അംഗീകരിക്കാൻ ഇടയില്ല. പി.ജെ. ജോസഫ് മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനത്തേക്ക് എത്തുമെന്നും വിവരം. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. പല കാര്യങ്ങളിലും സർക്കാരിനെ പരസ്യമായി വിമർശിക്കുന്ന സുധീരന് ഈ സ്ഥാനം നൽകാൻ കോൺഗ്രസിലെ മറുഭാഗം തയ്യാറല്ല. ബോർഡ് കോർപ്പറേഷൻ വിഭജനങ്ങളിലും യുഡിഎഫിൽ തർക്കം നിലനിൽക്കുകയാണ്. അതിനിടയിലാണ് നിർണായക യുഡിഎഫ് യോഗം ചേരുന്നത്.






























