തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എംഎസ്‌സി (മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി) വിദേശനിക്ഷേപം നടത്തുന്നതായി സർക്കാർ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ സഭയിൽ വ്യക്തമാക്കി. ഇക്കാര്യം അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെ ഷെയർ കൈമാറാൻ കഴിയില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എംഎസ്‌സിയുടെ ഉപവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎൽ) 13,000 കോടിയുടെ വിദേശനിക്ഷേപംനടത്തുമെന്നായിരുന്നു അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്.
കരാറിലെ ക്ലോസ് അഞ്ച് അനുസരിച്ച് സർക്കാരിന്റെ അംഗീകാരം ഇല്ലാതെ അദാനി ഗ്രൂപ്പിന് തങ്ങളുടെഷെയർ കൈമാറ്റം ചെയ്യാൻ കഴിയില്ല. ചില കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെയും അനുമതി വേണം. അങ്ങനെ അനുമതി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഫയൽ സർക്കാരിന്റെ മുന്നിൽ വന്നാൽ പരിശോധിക്കും. കരാർ കൈമാറ്റം സംബന്ധിച്ച് സർക്കാരിനെ അറിയിച്ചാലും മതിയാകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. സേവ്യർ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തിന് സഭയിൽ മറുപടി നൽകുകയായിരുന്നു തുറമുഖ വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി.






























