ലാഹോര്‍ : കിഴക്കൻ പാകിസ്ഥാനിലെ ലാഹോർ നഗരത്തിൽ ഒരു ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുവീണ് 14 കുട്ടികൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ ഉന്നത സിവിലിയൻ ഉദ്യോഗസ്ഥനായ കമ്മീഷണർ മറിയം ഖാൻ മരണസംഖ്യ സ്ഥിരീകരിച്ചു. അപകടത്തിൽ ഒരു അധ്യാപകന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ സമീപത്തെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ലാഹോറിലെ കഹ്നയിലെ ഈദ്ഗാഹ് ബസ്തി പ്രദേശത്താണ് സംഭവം. ഏഴിനും 13നും ഇടയിൽ പ്രായമുള്ള കുട്ടികളായിരുന്നു ക്ലാസിലുണ്ടായിരുന്നത്. 20 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റവരിൽ ഒരു അധ്യാപികയും ഉൾപ്പെടുന്നതായി പോലീസ് പറഞ്ഞു.
14 വിദ്യാർത്ഥികളുടെ മരണം സ്ഥിരീകരിച്ച ലാഹോർ കമ്മീഷണർ മറിയം ഖാൻ, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പറഞ്ഞു. തകർന്ന സ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിലവിൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. ജനസാന്ദ്രതയുള്ള ഒരു ജനവാസ മേഖലയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ഇതുവരെ 14 മൃതദേഹങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തതായി ലാഹോറിലെ ഡിഐജി ഓപ്പറേഷൻസ് ഫൈസൽ കമ്രാൻ അറിയിച്ചു. നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ട്യൂഷൻ സെന്‍റര്‍ പ്രവർത്തിച്ചിരുന്നതെന്നും, അതിന്‍റെ ഒരു ഭാഗം ഇപ്പോഴും നിർമാണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. മേൽക്കൂര തകർന്നപ്പോൾ തൊഴിലാളികളും സ്ഥലത്ത് ജോലി ചെയ്തിരുന്നു.






























