കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സമാധാനപരമായി പ്രതിഷേധിക്കാം അതിന് പദ്ധതിക്ക് തടസ്സം ഉണ്ടാക്കാന്‍ ഇടയാക്കരുതെന്ന് ഹൈക്കോടതി. പോലീസിനു സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാം. അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം. പ്രതിഷേധക്കാര്‍ക്ക് പദ്ധതി തടസപ്പെടുത്താന്‍ അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 27 ന് ഹർജി വീണ്ടും പരിഗണിക്കും.
അന്തിമ വിധിവരെ പോരാട്ടം തുടരുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനർ മോണ്‍. യൂജിന്‍ എച്ച്.പെരേര. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനി ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവരാണ്ണ് ഹർജി നൽകിയത്. സർക്കാർ സമരക്കാർക്കൊപ്പമാണെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. പ്രതിഷേധക്കാരെ പോലീസ് കർശനമായി തടയുന്നില്ലെന്ന് ഹർജിയിൽ പരാതിക്കാർ ആരോപിച്ചു. വിഴിഞ്ഞം പ്രദേശത്തു ക്രമസമാധാനം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം പോലീസ് കമ്മിഷണർക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.





























