തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് 23ാം ദിനം. കരുംകുളം, കൊച്ചുതുറ, പള്ളം, ലൂർദ് പുരം, അടിമലത്തുറ, കൊച്ചുപള്ളി, നമ്പ്യാതി തുടങ്ങിയ ഇടവകയില്‍ നിന്നുള്ള തീരദേശവാസികളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. ഉപവാസ സമരവും തുടരുകയാണ്. സർക്കാരുമായുള്ള നാലാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീന്‍ അതിരൂപത. സമരം കൂടുതൽ തീരദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് തീരദേശ സംഘടനകളുടെ യോഗം ലത്തീന്‍ അതിരൂപത വിളിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് സമരവേദിയിലാണ് യോഗം. കൂടുതൽ സമരരീതികള്‍ ആലോചിക്കുന്നത്തിനായി ഇന്നലെ അതിരൂപതയിലെ വൈദികർ യോഗം ചേർന്നിരുന്നു.
വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പില്‍ എത്തിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മന്ത്രിമാരെ പറഞ്ഞു വിടുന്നു, മന്ത്രിമാർക്ക് അവിടെ ഒന്നും ചെയ്യാനില്ല. പലവട്ടം ചർച്ച നടന്നു മുഖ്യമന്ത്രി ദുർവാശി വിടണം. സമരം ചെയ്യുന്നവരെ മുഖ്യമന്ത്രി ശത്രുക്കളെ പോലെയാണ് കാണുന്നത്. അവരെ അർബൻ നെക്സ്റ്റ്ലേറ്റ് എന്നും മാവോയിസ്റ്റ് എന്നും പറയുന്നുവെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. മുതലപ്പൊഴി മറൈൻ ആംബുലൻസ് വാങ്ങിയതിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മറൈൻ ആംബുലൻസ് ആർക്ക്വസിൽ വെക്കാൻ മാത്രം കൊള്ളാം. അത് ഓടിക്കാൻ ആളുകളില്ല. ആംബുലൻസ് കൊണ്ട് ഇതുവരെ ആരെയും രക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.





























