തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓഹരി കൈമാറ്റത്തിൽ സർക്കാരിന്‍റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അനുബന്ധ കരാർ പരിഗണനയിൽ. എംപവേർഡ് കമ്മിറ്റി ശിപാർശക്ക് ശേഷമായിരിക്കുംഅന്തിമ തീരുമാനം. അതേസമയം അദാനിയുടെ അപേക്ഷയിൽ വിശദപരിശോധന നടത്താനാണ് സർക്കാർ തീരുമാനം. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാരിനുള്ള അപേക്ഷ അദാനി ഗ്രൂപ്പ് പുതുക്കിയിരുന്നു. എംഎസ് സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഉണ്ടാകൂവെന്നും അദാനി പോർട്ട്സ് വിശദീകരിച്ചു. സെബിക്ക് നൽകിയ കത്തിൽ പറയുന്നത് പ്രാഥമിക ധാരണയെന്നും അദാനി പോർട്ട്സ് പറഞ്ഞു.
തുറമുഖത്തെ ഓഹരി വിൽപനക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നത് വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണെന്നാണ് റിപ്പോർട്ട്. അദാനി പോർട്ട് നേരത്തെ നൽകിയ അപേക്ഷയിലെ നിയമവശങ്ങൾ അടക്കം പരിശോധിക്കാനാണ് മുഖ്യമന്ത്രി തീരുമാനമെടുത്തിരുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് അപേക്ഷ ആദ്യം പരിശോധിക്കുന്നത്. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിസഭായോഗ വിഷയം ചർച്ച ചെയ്യും.





























