കൊച്ചി: വിഴിഞ്ഞം സമരത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. വിഴിഞ്ഞം പോലീസ് ഇത് ഉറപ്പാക്കണം.11 ദിവസമായി തുടരുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. സമരം കാരണം വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചെന്ന് അദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ദേശീയ പ്രാധാന്യമുള്ള പദ്ധതി 7 ദിവസമായി മുടങ്ങി നിൽക്കുകയാണ്.
പ്രശ്നം പരിഹരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാർക്കാരിന് നോട്ടീസ് അയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സി.ഐ.എസ്.എഫ് സുരക്ഷ ആവശ്യമില്ല. പ്രശ്ന പരിഹാരത്തിനു സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സംസ്ഥാനം സി.ഐ.എസ്.എഫ് സുരക്ഷ ആവശ്യപ്പെടണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പദ്ധതി തടസ്സപ്പെടുത്തുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമെന്ന് അദാനിപോര്‍ട്ട് ചൂണ്ടിക്കാട്ടി.