തൃശൂർ : കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാനെന്ന ആവശ്യവുമായാണ് ഫേസ്ബുക്കിലൂടെ ശ്രീരാമന്‍ കുറിച്ചത്. പോസ്റ്റിന് പിന്തുണയുമായി ഇടതു ചിന്തകൻ സുനിൽ പി. ഇളയിടവും എഴുത്തുകാരി ശാരദക്കുട്ടിയും എസ്. ശാരദക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്.
പോസ്റ്റ് ഇങ്ങനെയാണ്:
ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്. പറയരുത് കേൾക്കരുത് കാണരുത് കുഴിമന്തി.
പോസ്റ്റിന് ‘തമ്പ് ഇമോജി’യിലൂടെ പിന്തുണ അറിയിക്കുക മാത്രമാണ് സുനിൽ ചെയ്തിട്ടുള്ളത്. എന്നാൽ കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എസ്. ശാരദക്കുട്ടി പ്രതികരിച്ചത്. ഞാൻ കഴിക്കില്ല. മക്കൾ പക്ഷെ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകൾ മാറിമാറി പരീക്ഷിക്കും. എനിക്ക് പേരുംകൂടി ആകർഷകമായാലേ കഴിക്കാൻ പറ്റൂവെന്നും ശാരദക്കുട്ടി കമന്‍റിൽ പറയുന്നു.
വാക്കുകളെ പുറന്തള്ളാനുള്ള ശ്രമം ജനാധിപത്യം എന്ന സങ്കൽപത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് കവിയും അധ്യാകനുമായ വി. അബ്ദുൽ ലത്തീഫ് അഭിപ്രായപ്പെട്ടു. ഭാഷ, വേഷം, ഭക്ഷണരീതി എന്നിവയൊക്കെ വരേണ്യമായ ഏതെങ്കിലുമൊന്നിലേക്ക് ചുരുക്കുന്നതല്ല. ഭിന്നമായി നിൽക്കുമ്പോഴും പരസ്പരബഹുമാനത്തിന്റെ ചേർച്ച കാണിക്കുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം കുറിച്ചു. മലയാള ഭാഷയിൽ ആധുനികത വികസിക്കുന്ന കാലത്ത് ഭാഷയെ മാനകീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ കീഴാള ജീവിതപാരമ്പര്യത്തിൽനിന്നുള്ള ഒട്ടേറെ വാക്കുകളെ തമ്പുരാക്കന്മാർ പുറത്താക്കിയിട്ടുണ്ടെന്നും നാസർ ചൂണ്ടിക്കാട്ടി.





























