ആലപ്പുഴ : വി.എം സുധീരൻ എ.ഐ.സി.സി അംഗത്വം രാജിവെച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരൻ പറഞ്ഞു. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവെവച്ചത് ശനിയാഴ്ചയാണ്. കെ.പി.സി.സി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വി.എം സുധാരൻ നൽകിയ വിശദീകരണം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി.എം സുധീരൻ വ്യക്തമാക്കി. സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് വി.എം സുധീരൻ എ.ഐ.സി.സി അംഗത്വവും രാജിവെച്ചത്.
നേതൃത്വവുമായി ഇടഞ്ഞ വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡ് ഇടപെടൽ ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് തുടരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് വി.എം സുധീരനെ കണ്ടേക്കും. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനുമായി ചർച്ച നടത്തിയ ശേഷമാകും താരിഖ് അൻവർ സുധീരനുമായി കൂടിക്കാഴ്ച നടത്തുക. പലഘട്ടങ്ങളിലായി അതൃപ്തി അറിയിച്ച മറ്റു മുതിർന്ന നേതാക്കളുമായും താരിഖ് അൻവർ കൂടിക്കാഴ്ച നടത്തും.
സുധീരനുമായി ഇന്നലെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാനനിമിഷം മാറ്റുകയായിരുന്നു. സുധീരൻ വഴങ്ങിയില്ലെങ്കിൽ ഹൈക്കമാൻഡ് ഇടപെടൽ വിഫലമായി എന്ന വ്യാഖ്യാനത്തിന് ഇടം നൽകാതിരിക്കാനാണ് അവസാന നിമിഷം കൂടിക്കാഴ്ച മാറ്റിയത്. എന്നാൽ സുധീരനെ നേരിൽക്കണ്ട് പ്രശ്‌നപരിഹാര ശ്രമം നടത്തണമെന്ന നിർദ്ദേശം ഹൈക്കമാൻഡ് താരിഖ് അൻവറിന് നൽകിയെന്നാണ് സൂചന.
മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകണമെന്നും ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേതൃത്വത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കണമെന്ന നിർദേശവും ഹൈക്കമാൻഡ് മുന്നോട്ടു വെച്ചിട്ടുണ്ട്. അനുനയ ശ്രമങ്ങളുടെ ഭാഗമായി വി.എം സുധീരനെ കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരുമായും താരിഖ് അൻവർ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.