തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ മുൻ മന്ത്രി വി എൻ വാസവൻ. മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി സതീശനും സർക്കാരുമെന്ന് വി എൻ വാസവൻ വിമർശിച്ചു. ബിജെപി – കോൺഗ്രസ് അവിശുദ്ധ ബന്ധത്തിന് ഏറെ കഴമ്പുണ്ടെന്ന് ബജറ്റ് തെളിയിക്കുന്നുവെന്നും വി എൻ വാസവൻ അഭിപ്രായപ്പെട്ടു. തുകൽ സഞ്ചി എന്നർത്ഥമുള്ള ബോഗെറ്റ് എന്ന വാക്കിൽ നിന്നാണ് ബജറ്റ് എന്ന പദം രൂപം എടുത്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്നതിൽ നിർണായകമായ സാമ്പത്തിക രേഖ എന്ന നിലയിൽ ബജറ്റിനുള്ള സ്ഥാനം ഏറെ പ്രധാനമാണ്. എന്നാൽ ഈ സാമ്പത്തിക രേഖ സൂക്ഷിക്കുന്ന തുകൽ സഞ്ചിക്ക് കൊടുക്കുന്ന വിലപോലും കേരളത്തിലെ ജനങ്ങൾക്ക് കൊടുക്കാത്ത ആദ്യത്തെ ബജറ്റ് കൂടിയാവും ഈ യുഡിഎഫ് സർക്കാരിന്റേതെന്ന് വി എൻ വാസവൻ പറഞ്ഞു.
മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി സതീശനും അദ്ദേഹത്തിന്റെ സർക്കാരും. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ എടുത്ത പല തീരുമാനങ്ങളിലും ബിജെപിയുമായി കോൺഗ്രസ് സർക്കാരിനുള്ള അവിശുദ്ധ ബന്ധം മനസ്സിലാകുന്നതായിരുന്നു. ഇടതുപക്ഷം ഉയർത്തിയ ഈ വിമർശനം കേരളത്തിലെ ജനങ്ങൾ ശരിവെച്ചു എന്നുള്ളതിന്റെ തെളിവുകളാണ് അവസാനം നടന്ന ദേവസ്വം സ്പെഷ്യൽ പ്രോസിക്യൂട്ടറിന്റെ രാജിയെന്നും അദ്ദേഹം അവകാശപ്പെട്ടു.




























