തിരുവനന്തപുരം : വിദ്യാർഥിയെക്കൊണ്ട് ഛർദി വാരിപ്പിച്ചു എന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന് നിർദേശം നൽകി. നെടുങ്കണ്ടത്ത് രണ്ടാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെക്കൊണ്ട് സ്കൂൾ അധ്യാപിക സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചതായി കുട്ടിയുടെ അമ്മയാണ് എ.ഇ.ഒ.ക്ക് പരാതി നല്‍കിയത്. ഈ മാസം 13-ന് കുട്ടിയുടെ സഹപാഠി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛര്‍ദിച്ചു. കുട്ടികളോട് മണല്‍വാരിയിട്ട് ഇത് മൂടാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഈ കുട്ടിയോട് മാത്രമായി അത് ചെയ്യാന്‍ പറഞ്ഞു എന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. ഉടുമ്പന്‍ചോലക്കടുത്ത് സ്ലീബാമലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി.സ്‌കൂളിലെ അധ്യാപികക്കെതിരേയാണ് പരാതി. ടീച്ചർ പറഞ്ഞപ്പോൾ വെറും ആറര വയസ് മാത്രമുള്ള കുട്ടി ഇത് നിരസിക്കുകയും ടീച്ചറെ ഞാന്‍ ഇവിടെയിരുന്ന് എഴുതിക്കോളാം എന്നും പറഞ്ഞു. എന്നാല്‍, അതുകേട്ട് അധ്യാപിക ദേഷ്യപ്പെടുകയും കുട്ടിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ഛർദി കോരിക്കളയിപ്പിക്കുകയുമായിരുന്നു. സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക അത് തടയുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചില്ല. അടുത്ത ദിവസം സഹപാഠിയില്‍നിന്ന് വിവരമറിഞ്ഞ മാതാപിതാക്കള്‍ ഇക്കാര്യം പ്രഥമാധ്യാപികയെ അറിയിച്ചു. എന്നാല്‍, അവര്‍ അധ്യാപികക്ക് താക്കീത് നല്‍കുന്നതില്‍ മാത്രം നടപടി ഒതുക്കിയെന്നാണ് പരാതി. ഇതിനെടുർന്നാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. ഇതോടൊപ്പം തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മറ്റ് രണ്ട് സംഭവങ്ങൾകൂടി അന്വേഷിക്കും. നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്സ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിച്ച സംഭവത്തിലും കാട്ടാക്കട പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പ്രഥമാധ്യാപികക്കും പി.ടി.എ പ്രസിഡണ്ടിനും മർദനമേറ്റ സംഭവത്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശം നൽകി.





























