ദില്ലി: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ്. ആദ്യത്തെ രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ 18.39 ശതമാനം വോട്ട് രേഖപ്പെടുത്തി. ഹൂഗ്ലിയിലും, പൂർബ ബർധമാനിലും വോട്ടിംഗ് 20 ശതമാനം കടന്നതായാണ് റിപ്പോർട്ട്. ഭവാനിപൂരിൽ 17.08 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം, വോട്ടെടുപ്പിനിടെ ബംഗാളിൽ പലയിടത്തും സംഘർഷമുണ്ടായി. നാദിയയിൽ ബിജെപി ബൂത്ത് ഏജന്റിന് മർദനമേറ്റു. ആക്രമണത്തിന് പിന്നിൽ ടിഎംസി ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു. അതിനിടെ, വോട്ടെടുപ്പ് നടക്കുന്ന ബൂത്തിൽ മമതയും എതിർ സ്ഥാനാർത്ഥി സുവേന്ദുവും ഒരേസമയം സന്ദർശിക്കാനെത്തി. ഭവാനിപൂരിലെ എഴുപതാം നമ്പർ വാർഡിലാണ് ഇരുവരും എത്തിയത്. പ്രവർത്തകന്റെ വീട്ടിൽ മമത എത്തിയപ്പോൾ പുറത്ത് സുവേന്ദു അധികാരി അണികൾക്കൊപ്പം നിന്നു.
മമത എല്ലാ ബൂത്തുകളിലും കയറിയിറങ്ങുന്നത് ചട്ട ലംഘനമാണെന്ന് സുവേന്ദു അധികാരി പ്രതികരിച്ചു. മമത പത്തറുപത് ഗുണ്ടകൾക്കൊപ്പം കറങ്ങി ഹിന്ദു വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും സുവേന്ദു ആരോപിച്ചു. മമത ബാനർജി ഭവാനിപൂരിൽ തോൽക്കുമെന്നും മുപ്പതിനായിരം വോട്ടിന് തോല്ക്കുമെന്നും സുവേന്ദു പറഞ്ഞു. അതിനിടെ, സൗത്ത് 24 പർഗാനസിലെ ബിജെപി സ്ഥാനാർത്ഥി ബികാഷ് സർദാറിന്റെ കാറിന്റെ ചില്ല് ആക്രമണത്തിൽ തകർന്നു.





























